ഖത്തറിൽ പുതിയൊരു ചരിത്രം കുറിച്ച് ലോകകപ്പ് ഫുട്ബോളിൻെറ സെമിഫൈനലിലേക്ക് ചരിത്രത്തിൽ ഇതാദ്യമായി ഒരു ആഫ്രിക്കൻ ടീമിൻെറ ജൈത്രയാത്ര. എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ സെമിയിലെത്തിയിരിക്കുന്നത്.
പോർച്ചുഗലിനെതിരെ ആക്രമണ ഫുട്ബോൾ തന്നെയാണ് മൊറോക്കോ ഇത്തവണ പുറത്തെടുത്തത്. പ്രീ ക്വാർട്ടറിൽ സ്പെയിനിനെതിരെ കളിച്ച പ്രതിരോധക്കളിയിൽ നിന്ന് അവർ മാറിയിരുന്നു. മത്സരത്തിൻെറ ഒന്നാം പകുതിയുടെ 41ാം മിനിറ്റ് വരെ ഇരുടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് കളം നിറഞ്ഞു. എന്നാൽ 42ാം മിനിറ്റിൽ ചരിത്രം മാറ്റിമറിക്കുന്ന ഗോൾ പിറന്നു. യൂസഫ് എൻ നെസിരിയുടെ ഗോളിലൂടെ മൊറോക്കോ പോർച്ചുഗലിനെ ഞെട്ടിച്ചു. യഹിയ അറ്റിയാറ്റ് നൽകിയ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് ഗോൾ പിറന്നത്. നെസിരിയുടെ ഹെഡ്ഡർ തടയാൻ പോർച്ചുഗൽ ഗോൾകീപ്പറും പ്രതിരോധനിരതാരവും നടത്തിയ ശ്രമവും ഫലം കണ്ടില്ല.
മുൻ യൂറോപ്യൻ ചാമ്പ്യൻമാരെ ഒന്നാം പകുതിയിൽ പിന്നിലാക്കി കൊണ്ടുള്ള മൊറോക്കോയുടെ കുതിപ്പ് രണ്ടാം പകുതിയിലും തുടർന്നു. ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നുവെങ്കിലും പോർച്ചുഗലിനെ ഗോളടിപ്പിക്കാതെ പിടിച്ച് കെട്ടുന്നതിൽ പ്രതിരോധനിര വിജയിച്ചു. ഒടുവിൽ എതിരില്ലാത്ത ഒരു ഗോളിൻെറ വിജയവുമായി മൊറോക്കോ സെമിയിലേക്ക്. ഫ്രാൻസ്ഇംഗ്ലണ്ട്മത്സരത്തിലെവിജയിയെയാണ് ഇനി അവർ സെമിഫൈനലിൽ നേരിടുക