മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയുമാണ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപയും മറ്റ് പ്രതികൾക്ക് 1.05 ലക്ഷവുമാണ് പിഴ. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ നേരത്തേ അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ ഇയാൾക്ക് കേസിൽ നിന്ന് മുക്തനാകാം. പ്രതികളെ തവനൂർ ജയിലിലേയ്ക്ക് മാറ്റും.
കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്.സി, എസ്.ടി പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം തെളിഞ്ഞതായി ജഡ്ജി കെ.എം. രതീഷ് കുമാർ വിധി പ്രസ്താവത്തിൽ പറഞ്ഞിരുന്നു. ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (59), രണ്ടാംപ്രതി കളമല മുക്കാലി കിളയിൽ മരയ്ക്കാർ (41), മൂന്നാംപ്രതി കളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ (41), അഞ്ചാംപ്രതി രാധാകൃഷ്ണൻ (38), ആറാംപ്രതി ആനമൂളി പള്ലിപ്പടി പൊതുവച്ചോല അബൂബക്കർ (39), ഏഴാംപ്രതി കളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കൾ വീട്ടിൽ സിദ്ദീഖ് (46), എട്ടാംപ്രതി കളമല മുക്കാലി തൊട്ടിയിൽ ഉബൈദ് (33), ഒമ്പതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് (41), പത്താംപ്രതി കളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ (52), പന്ത്രണ്ടാം പ്രതി കമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (38), പതിമൂന്നാം പ്രതി കമല മുക്കാലി മുരിക്കട സതീഷ് (43), പതിനാലാം പ്രതി മുക്കാലി ചെരുവിൽ ഹരീഷ് (42), പതിനഞ്ചാം പ്രതി മുക്കാലി ചെരുവിൽ ബിജു (45), പതിനാറാം പ്രതി മുക്കാലി വിരുത്തിയിൽ മുനീർ (36) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.