ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ്. കാലിഫോർണിയ കോടതി ജഡ്ജി ജാക്വിലിൻ ചൂലിജിയാന്റേതാണ് ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 ദിവസം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയിൽ എൻഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. ഇയാളെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21-ന് ഇന്ത്യ തൂക്കിലറ്റിയിരുന്നു.