തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുകൾ ഒഴിവാക്കുന്നതാണു നല്ലതെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തില്ല.
ഉപതെരഞ്ഞെടുപ്പു നടത്തണമോ എന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അടുത്ത യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന. നിലവിൽ സംസ്ഥാനത്തെ ഗുരുതര സാഹചര്യം സിഇഒ, കേന്ദ്ര കമ്മീഷനെ ബോധ്യപ്പെടുത്തി.
നിലവിൽ സംസ്ഥാന സർക്കാരിന് പത്തുമാസത്തോളം മാത്രമാണു കാലവധിയുള്ളത്. കോവിഡ് പടർന്നു പിടിക്കുന്നു. ചിലയിടങ്ങളിൽ സമൂഹവ്യാപനവുമായി. കൂടാതെ കാലവർഷവുമാണ്. ഈ സാഹചര്യത്തിൽ പോളിംഗ് ബുദ്ധിമുട്ടായിരിക്കും. അതിനാൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും ടിക്കാറാം മീണ അറിയിച്ചു.
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടത്തിയാൽ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ, തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു കൈമാറി. ഒരു പോളിംഗ് സ്റ്റേഷനിൽ 1800 വോട്ടർമാർ എന്നതിന് പകരം 1000 പേർ മാത്രമേ പാടുള്ളൂ. അതിനാൽ മിക്കയിടങ്ങളിലും ഓക്സിലറി ബൂത്തുകൾ സ്ഥാപിക്കേണ്ടിവരും.
വോട്ടെടുപ്പിന് സാമൂഹിക അകലം പാലിക്കണം, പ്രായമായവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവായവർ എന്നിവർ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിച്ചാൽ അവർക്കു തപാൽ ബാലറ്റ് നൽകണം, വോട്ട് തേടി പോകുന്പോൾ അഞ്ചുപേരിൽ കൂടുതൽ പേർ ഉണ്ടാകാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു