കളമശേരി: ലീഗ് വിമതനെ വൈസ് ചെയർമാനാക്കി കളമശേരി നഗരസഭയിൽ ഭാഗ്യപരീക്ഷണത്തിന് സിപിഎം. റിബലുകളെ കുപ്പിയിലാക്കിയതോടെ ഇരുമുന്നണികളും 20 – 20 എന്ന് ആയതിനാൽ ചെയര്മാൻ സ്ഥാനത്തേക്ക് തിങ്കളാഴ്ച്ച നറുക്കെടുപ്പ് നടക്കും.
പട്ടിക വിഭാഗം വനിതാ സംവരണമായ അധ്യക്ഷ സ്ഥാനത്ത് യു ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സീമ കണ്ണനും എൽ ഡി എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി ചിത്രാ സുരേന്ദ്രനുമാണ് മത്സരിക്കുക. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിലേക്ക് യുഡിഎഫിനുവേണ്ടി മത്സരിക്കുന്ന മുസ്ലീം ലീഗ് പദവി മൂന്ന് കൗൺസിലർമാർക്കിടയിൽ പങ്കിടാൻ ധാരണയായി.
ഭരണത്തുടർച്ച അവകാശപെട്ട യുഡിഎഫിന് ഒരു കോൺഗ്രസ്സ് റിബൽ എ കെ നിഷാദിൻറെ പിന്തുണകിട്ടിയപ്പോൾ 20 ആയി. ലീഗ് റിബൽ കെ എച്ച് സുബൈറിന് വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തതാണ് എൽഡിഎഫിനെ 20 കൗണ്‍സിലർമാരുമായി ഒപ്പത്തിനൊപ്പം ആക്കിയത്. നേരത്തെ സിപിഎം റിബൽ ബിന്ദു മനോഹരൻ തിരികെയെത്തിയതിനാൽ 19 എന്ന നമ്പറിലാണ് എൽഡിഎഫ് നിന്നിരുന്നത്.
സ്ഥാനാർത്ഥി മരിച്ചതിനാൽ ആകെയുള്ള 42 സീറ്റിൽ 41 എണ്ണത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് 19, എൽ ഡി എഫ് 18, ബിജെപി 1, റിബലുകൾ 3 എന്നിങ്ങനെയാണ് കക്ഷിനില. അതിൽ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിന് മൂന്നും എൽ ഡി എഫ് ഘടകകക്ഷിയായ സി പി ഐയ്ക്ക് 2 സീറ്റുമാണുള്ളത്. ജയിച്ച മൂന്ന് റിബലുകളിൽ ഒരു കോൺഗ്രസ്സ് റിബൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു. അതോടെ യു ഡി എഫ് 20 ആയി. ലീഗ് റിബലും സി പി എം റിബലും എൽ ഡി എഫിന് പിന്തുണ നൽകിയതോടെ 20- 20 എന്ന ബലാബലത്തിൽ ആയിരിക്കുകയാണ്. അവസാന നിമിഷം റിബലുകളുടെ മനം മാറിയാലും കഥ മാറും