തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 3,345 പേര്‍. ഇന്നലെ മാത്രം അഞ്ഞൂറിലേറെ പേര്‍ പൊലീസിന്റെ പിടിയിലായി. 517 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരെയും സ്ത്രീകളെയും ഒഴിവാക്കിയുള്ള പൊലീസ് നടപടി അന്തിമഘട്ടത്തിലെത്തിയെന്നാണ്‌സൂചന. പൊലീസിന്റെ ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണു കൂട്ടഅറസ്റ്റ്. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയുംചെയ്ത കേസുകളില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേര്‍ അറസ്റ്റിലായി. ഇവരില്‍, പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് പാലക്കാട്, എറണാകുളം, കോട്ടയംജില്ലകളില്‍നിന്നുള്ളവരുമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാവകുപ്പ് ചുമത്തി 74 പേരെ റിമാന്‍ഡ് ചെയ്തു. 79 പേര്‍ക്കു ജാമ്യം നല്‍കി.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ ഹര്‍ത്താല്‍ ദിനത്തിലുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങളിലുംകേസെടുത്തു. പിടിയിലാകാനുള്ളവര്‍ക്കായിറെയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നോട്ടിസ് നല്‍കി. വാഹന പരിശോധനയും കര്‍ശനമാക്കി. സ്ത്രീകളെ കൈയേറ്റംചെയ്തതിനും അസഭ്യംപറഞ്ഞതിനും ജാതിപ്പേരുവിളിച്ചതിനും ഏതാനും പേര്‍ക്കെതിരെകേസുണ്ട്. പിടിയിലായവരില്‍ ഏറെയുംവിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നു പൊലീസ്പറഞ്ഞു. മണ്ഡലകാലത്തു യുവതികളെ തടയാനോ സംഘര്‍ഷമുണ്ടാക്കാനോ ധൈര്യപ്പെടാത്ത തരത്തില്‍ നടപടി വേണമെന്നാണുസര്‍ക്കാര്‍ ഡിജിപിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
പമ്പ, നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 220 പേരുടെചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. വിഡിയോദൃശ്യങ്ങളില്‍നിന്നാണ് അറസ്റ്റ്‌ചെയ്യേണ്ടവരുടെവിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം, നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തവരെ അറസ്റ്റ്‌ചെയ്യരുതെന്ന് ഡിജിപി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു