കാഞ്ഞങ്ങാട്: ദളിത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുംവിധം ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു എന്ന കേസില്‍ പ്രതിയായ പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കെട്ടിച്ചമച്ച കേസില്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എല്‍ഐസി ജീവനക്കാരനായ ഏച്ചിക്കാനം ചാമകൊച്ചിയിലെ ബാലകൃഷ്ണന്റെ പരാതിയിലാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ‘എന്റെ കഥ ദളിത് വിരുദ്ധമല്ല’ എന്ന പരിപാടിയുടെ മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നായിരുന്നു ബാലകൃഷ്ണന്റെ പരാതി.
മനപൂര്‍വ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് സമൂഹത്തിന്റെ മുന്നില്‍ പരസ്യമായി ജാതി വര്‍ഗ വര്‍ണ്ണ ഭാഷപരമായി വിവേചനം പുലര്‍ത്തുകയും സ്ത്രീ വിരുദ്ധതയും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തില്‍ മുറിവേല്‍പ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്.
പിന്നോക്കക്കാരെ മനപൂര്‍വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ സന്തോഷ് സംസാരിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി. എസ്സി എസ്ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ ഡിസി ബുക്സ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ട് കേട്ടതാണ് തനിക്കെതിരെയുള്ള പരാതിക്കും കേസിനും കാരണമെന്ന് സന്തോഷ് ഏച്ചിക്കാനം പറയുന്നു.
സന്തോഷിന്റെ ‘പന്തിഭോജനം’ എന്ന നോവലിനെ ആസ്പദമാക്കി കഥാകൃത്ത് ഉണ്ണി ആറും സന്തോഷും തമ്മിലുള്ള ചര്‍ച്ചക്കിടയിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുകയാണ് ഉണ്ടായതെന്നും സന്തോഷ് പറയുന്നു.ദളിത് അനുകൂല നോവലായ ‘പന്തിഭോജന’ത്തെക്കുറിച്ച് അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചര്‍ച്ചയില്‍ താന്‍ ആരെയും പേരെടുത്ത് പരാമര്‍ശിക്കുകയോ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതും കേസെടുത്തതുമെന്ന് സന്തോഷ് പറഞ്ഞു.