അടിമാലി: കാട് വിട്ടിറങ്ങിയ കാട്ടു പോത്ത് ഒരു പകല്‍ മുഴുവന്‍ കിണറ്റില്‍ കുരുങ്ങി.അടിമാലി ടൗണില്‍ നിന്നും പത്ത് കിലോമീറ്ററോളം ദൂരെ മച്ചിപ്ലാവ് സ്‌കൂള്‍ പടിക്കലാണ് കാട്ടുപോത്ത് കിണറ്റിലകപ്പെട്ടത്.കിണറുടമസ്ഥന്‍ തുറവക്കല്‍ ഏലിയാസ് രാവിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാതായോടെ കിണറിന്റെ പരിസരത്തെത്തി പരിശോധിച്ചതോടെയാണ് കാട്ടുപോത്ത് കിണറ്റിലകപ്പെട്ട വിവരം അറിയുന്നത്. പരിസരവാസികളിലാരോ വളര്‍ത്തിയിരുന്ന പോത്താണെന്നായിരുന്നു ഏലിയാസ് ആദ്യം വിചാരിച്ചത്. അന്വേഷണത്തില്‍ ഉടമകളെ കണ്ടെത്താനാകാതെ വന്നതോടെ കാട്ടു പോത്താണെന്ന നിഗമനത്തിലെത്തുകയും വിവരം വനംവകുപ്പുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
വനം,മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി .വിസ്താരം കുറഞ്ഞ കിണറ്റില്‍ നിന്നും പോത്തിനെ എളുപ്പത്തില്‍ കരക്കെത്തിക്കാനാവില്ലെന്ന് മനസ്സിലായതോടെ ആദ്യം പോത്തിന്റെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് കുറച്ചു. വിസ്താരം കുറവായിരുന്നു കിണറിന്റെ വശങ്ങളിടിച്ച് വലിപ്പം വര്‍ധിപ്പിച്ചു. തുടര്‍ന്നു വലയുപയോഗിച്ച് പോത്തിനെ ഉയര്‍ത്തി നിര്‍ത്തിയ ശേഷം മയക്കുവെടി വയ്ക്കുകയും പുറത്തെത്തിക്കുകയുമായിരുന്നു പോത്തിനെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആദിവാസി മേഖലയായ തട്ടേക്കണ്ണന്‍ കോളനിയില്‍ നിന്നുമാകാം കാട്ടുപോത്തെത്തിയതെന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ കരുതുന്നത്.