വൈപ്പിന്‍: മുനമ്പം-അഴീക്കോട് ഫെറിയില്‍ യാത്രക്കാരെ വെല്ലുവിളിച്ച് അപകടം വരുത്തിയ ചെറിയ ബോട്ട് ജങ്കാറിന് പകരമായി ഓടിക്കുന്നു. ബോട്ടു ജീവനക്കാരന്‍ ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണ മരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സര്‍വ്വീസാണ് വീണ്ടും ആരംഭിച്ചത്. ഇവിടെ നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന ജങ്കാര്‍ ഓടിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു നീക്കവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയിട്ടില്ല.
അഴീക്കോട് ജെട്ടിയിലെ കേടായ തുണിന് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനു് മൂന്നു മാസമായിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
അഴിമുഖത്തെ സാഹചര്യത്തിന് അനുയോജ്യമല്ലാത്ത ചെറിയ ബോട്ട് സര്‍വ്വീസിന് ഉപയോഗിക്കരുതെന്ന നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കതെയാണ് ജങ്കാര്‍ കരാറുകാരന്‍ ചെറിയ ബോട്ടുമായി സര്‍വ്വീസ് നടത്തുന്നത്. കായലുകളിലും ഉള്‍നാടന്‍ തോടുകളിലും ഉപയോഗിക്കുന്ന ഈ ബോട്ട് അഴിമുഖത്തു കൂടി നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുവാന്‍ പാടില്ലെന്ന് നാട്ടക്കാര്‍ പറഞ്ഞു.
ഒരു തവണ യാത്രക്കാരെ കുത്തിനിറച്ച് ബോട്ട് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് എത്തി സര്‍വ്വീസ് നിറുത്തിവപ്പിച്ചിരുന്നു. എന്നാല്‍, ഫെറി സര്‍വ്വീസിന്റെ നിയന്ത്രണമുള്ള തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ കരാറുകാരന്‍ വീണ്ടും സര്‍വ്വീസ് തുടങ്ങി.
പിന്നിട് ബോട്ടു ജീവനക്കാരന്‍ കായലില്‍ വീണു മരിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു് കരാറുകാരന്‍ ബോട്ടുസര്‍വീസ് നിറുത്തിവച്ചു.
ഇതാണ് വീണ്ടും തുടങ്ങിയത്. ജങ്കാര്‍ കെട്ടാനുള്ള കുറ്റികള്‍ ചരിഞ്ഞു പോയെന്ന കാരണത്താലാണ് കരാറുകാരന്‍ ജങ്കാര്‍ സര്‍വീസ് നിറുത്തിവച്ചത്.
നൂറു കണക്കിന് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും എം.എല്‍.എ.ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപ്പെടുന്നില്ല.