ന്യൂഡല്‍ഹി: ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചു. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ചത് കോടതിയലക്ഷ്യമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. എ വി വര്‍ഷയാണ് ഹര്‍ജി നല്‍കിയത്. ജനുവരി 22ന് മുമ്പ് ശബരിമല വിഷയത്തില്‍ ഒരു ഹര്‍ജിയും കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനാബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുന:സംഘടിപ്പിക്കാനും കഴിയില്ല, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും 22ന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്നലെ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടഅടച്ചു ശുദ്ധികര്‍മ്മങ്ങള്‍ നടത്തിയ കാര്യം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും ജഡ്ജി മറുപടി ഒന്നും നല്‍കിയില്ല. എന്നാല്‍ കോടതി അലക്ഷ്യം ഒന്നും നടന്നിട്ടില്ലെന്നായിരുന്നു അയ്യപ്പ ഭക്തര്‍ക്കായി ഹാജരായ അഭിഭാഷകന്‍ വികെ ബിജു അറയിച്ചത്. എന്നാല്‍ കേരളത്തില്‍ ഹര്‍ത്താലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രകാശിന്റെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി രാമവര്‍മ രാജ എന്നിവര്‍ക്കെതിരെ എവി വര്‍ഷയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ ഗിനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.