കെ ബി ഉദയ ഭാനു

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ ഓപ്പറേറ്റര്‍മാര്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് നടത്തുന്നു, സംസ്ഥാനത്ത് പവന്‍ സര്‍വകാല റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചു. ആഭ്യന്തര വിദേശ ഡിമാണ്ടില്‍ ചുക്ക് വില കുതിച്ചു കയറി. ലേല കേന്ദ്രങ്ങളില്‍ ഏലക്ക വീണ്ടും ശ്രദ്ധിക്കപ്പെട്ടു. വിദേശ കുരുമുളക് ഉയര്‍ത്തിയ ഭീഷണി മറികടക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ ചരക്ക് നീക്കം നിയന്ത്രിച്ചു. റബര്‍ ഉല്‍പാദനം കുറക്കാന്‍ തായ്‌ലണ്ട് നടത്തുന്ന നീക്കം വരും ദിനങ്ങളില്‍ ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ക്ക് നേട്ടം പകരാം.

ആഗോള വിപണിയില്‍ സ്വര്‍ണം തുടര്‍ച്ചയായി നാലാഴ്ച്ചകളില്‍ തിളങ്ങിയെങ്കിലും അഞ്ചാം വാരം നേട്ടം നിലനിര്‍ത്താനായില്ല. ട്രോയ് ഔണ്‍സിന് 1300 ഡോളറിലെ തടസം ഭേദിക്കാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ ഒരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ സ്വര്‍ണ വില 1282 ഡോളറായി താഴ്ന്നു. ഈ വാരം 1270 ലെ താങ്ങ് നഷ്ടപ്പെട്ടാല്‍ 1258 ഡോളര്‍ വരെ സ്വര്‍ണ വില താഴാം. അതേ സമയം ബുള്‍ ഇടപാടുകള്‍ സ്വര്‍ണത്തിലെ വിശ്വാസം നിലനിര്‍ത്തി.

ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ച് തിങ്കളാഴ്ച്ച അവധിയാണ്. നീണ്ട അവധി ദിനങ്ങള്‍ മുന്നില്‍ കണ്ട് ഒരു വിഭാഗം ഓപ്പറേറ്റര്‍മാര്‍ രംഗം വിട്ടതാണ് വാരാന്ത്യത്തിലെ തളര്‍ച്ചയ്ക്ക് കാരണം. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താല്‍ സ്വര്‍ണം വീണ്ടും മികവ് കാണിക്കാം. നിലവിലെ സാഹചര്യത്തില്‍ 1297 ലെ പ്രതിരോധം മറികടന്നാല്‍ സ്വര്‍ണം 1304 ഡോളര്‍ വരെ ഉയരാം.

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറി. 23,840 രൂപയില്‍ നിന്ന് പവന്‍ ഒരു വേള 24,160 ലെ റെക്കോര്‍ഡ് തകര്‍ത്ത് 24,200 വരെ ഉയര്‍ന്നു. വാരാന്ത്യം പവന്‍ 24,040 രൂപയിലാണ്. ഒരു ഗ്രാമിന് വില 3005 രൂപ. 2012 ല്‍ രേഖശപ്പടുത്തിയ റിക്കാര്‍ഡാണ് വിപണി തിരുത്തിയത്.

ശൈത്യം ശക്തമായതിനാല്‍ ഉത്തരേന്ത്യയില്‍ ചുക്കിന് ഡിമാണ്ട് വര്‍ധിച്ചു. ആഭ്യന്തര വ്യാപാരികള്‍ക്ക് ഒപ്പം ചുക്ക് ശേഖരിക്കാന്‍ കയറ്റുമതിക്കാരും മത്സരിച്ചു. ഗ്രാമീണ മേഖലകളില്‍ നിന്ന് കൊച്ചിലേയ്ക്ക് കുറഞ്ഞ അളവില്‍ മാത്രമാണ് ചുക്ക് വില്‍പ്പനയ്ക്ക് എത്തിയത്. വിവിധയിനം ചുക്ക് 19,50020,500 രൂപയില്‍ നിന്ന് 23,50028,500 രൂപയായി ഉയര്‍ന്നു.

ഏലക്ക വില വീണ്ടും കയറി. യുറോപ്യന്‍ രാജ്യങ്ങള്‍ ഈസ്റ്റര്‍ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് സംഭരണം ശക്തമാക്കാം. ലേല കേന്ദ്രങ്ങളില്‍ ആഭ്യന്തര വിദേശ ഇടപാടുകാര്‍ ഏലക്ക സംഭരണം ഊര്‍ജിതമാക്കി. ലഭ്യത ചുരുങ്ങിയതിനാല്‍ ഇടപാടുകാര്‍ മത്സരിക്കുകയാണ് എലത്തിനായി. മികച്ചയിനങ്ങള്‍ കിലോ 1640 രൂപയില്‍ നിന്ന് 1917 വരെ മുന്നേറി. വാരാന്ത്യം വില 1841 രൂപയിലാണ്. പുതിയ സീസണ്‍ ആരംഭിക്കാന്‍ ജൂണ്‍ വരെ കാത്തിരിക്കം.

വിദേശ കുരുമുളക് ഇറക്കുമതി വര്‍ധിച്ചത് കണ്ട് കര്‍ഷകര്‍ വിപണിയിലേയ്ക്കുള്ള ചരക്ക് നീക്കം കുറച്ചു. വിയെറ്റ്‌നാം മുളക് ശ്രീലങ്ക വഴിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുന്നത്. വിയെറ്റ്‌നാം കുരുമുളക് വില ടണ്ണിന് 2500 ഡോളറാണ്. ഇന്ത്യന്‍ നിരക്ക് 5600 ഡോളറാണ്. ബ്രസീലിയന്‍ കയറ്റുമതിക്കാര്‍ ടണ്ണിന് 2000 ഡോളറിന് ക്വട്ടേഷന്‍ ഇറക്കി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 36,400 രൂപ.

സംസ്ഥാനത്ത് നാളികേരേല്‍പ്പന്നങ്ങളുടെ വില സ്ശറ്റഡിയായി നീങ്ങി. വെളിച്ചെണ്ണ മില്ലുകാര്‍ കൊപ്ര ക്ഷാമത്തിന്റ്റ പിടിയിലാണ്. കാലാവസ്ഥ മാറ്റം ഉല്‍പാദനത്തെ ബാധിച്ചെങ്കിലും വിപണി കൊപ്ര ക്ഷാമത്തെനേരിടുന്നത് ആദ്യമാണ്. തമിഴ്‌നാട്ടിലെ മില്ലുകാര്‍ക്ക് കാര്യമായി കൊപ്ര ശേഖരിക്കാനാവുന്നില്ല. കേരളത്തില്‍ നിരക്ക് ഉയര്‍ന്നതിനാല്‍ ഇവിടെ നിന്ന് അവര്‍ ചരക്ക് എടുക്കുന്നില്ല. തമിഴ്‌നാട്ടില്‍ നാളികേര സീസണ്‍ മാര്‍ച്ചിലാണ്. അതുവരെയും കൊപ്രയുടെ ലഭ്യത കുറവ് തുടരാം. കാങ്കയത്ത് കൊപ്ര 11,850 രൂപയില്‍ നിന്ന് 12,150 ലേയ്ക്ക് കയറി. കൊച്ചിയില്‍ കൊപ്ര 11,285 രൂപയിലും വെളിച്ചെണ്ണ വില 16,900 രൂപയിലുമാണ്.

തായ്‌ലണ്ട് ഉല്‍പാദനം വെട്ടി കുറക്കുന്നു. അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് തായ് ഭരണകൂടം ഇത്തരം ഒരു നീക്കം നടത്തുന്നത്. കാല്‍ നുറ്റാണ്ടില്‍ കൂടുതല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടി മാറ്റുകയാണവര്‍. 2010 ന് ശേഷം റബര്‍ വില 50 ശതമാനം ഇടിഞ്ഞത് തായ്‌ലണ്ടിനെ സാമ്പത്തികമായി തളര്‍ത്തി. ഏഷ്യന്‍ വിപണികള്‍ക്ക് പുതുജീവന്‍ പകരന്‍ ഇന്തോനേഷയും മലേഷ്യയുമായി ഈ നീക്കത്തിന് പിന്‍തുണ നല്‍ക്കാന്‍ ഇടയുണ്ട്. തായലണ്ട് അവരുടെ മൊത്തം റബര്‍ ഉല്‍പാദനത്തില്‍ 90 ശതമാനവും കയറ്റുമതി നടത്തുകയാണ്.

സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം ഉയര്‍ന്നതോടെ കുടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തി. ടയര്‍ നിര്‍മ്മതാക്കള്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് ഷീറ്റ് 12,500 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,000 രൂപയ്ക്കും സംഭരിച്ചു. ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ ബുള്ളിഷാണ്. കിലോ 190 യെന്നിലേയ്ക്ക് ഉയര്‍ന്ന അവര്‍ 205 യെന്നിനെയാണ് ഉറ്റ്‌നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here