വീട്ടമ്മയുടെ പാസ്‌പോര്‍ട്ട് കീറിയ സംഭവം: വിമാനത്താവള അധികൃതരോട് ഇന്ത്യന്‍ എംബസി വിശദീകരണം തേടി

0
11

മംഗലാപുരം: വീട്ടമ്മയുടെ പാസ്പോര്‍ട്ട് കീറിയ സംഭവത്തില്‍ മംഗലാപുരം വിമാനത്താവള അധികൃതരോട് ദുബൈ ഇന്ത്യന്‍ എംബസി വിശദീകരണം തേടി. കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമിന്റെ ഭാര്യ റുബീനയാണ് വിമാനത്താവള ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും പാസ്പോര്‍ട്ട് കീറിയെന്നും കാണിച്ച് എംബസിക്ക് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
മക്കളായ ഫാത്വിമ (നാലു വയസ്), നൂറ (എട്ടുമാസം) എന്നിവര്‍ക്കൊപ്പം ദുബൈയിലേക്ക് പോകാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയതായിരുന്നു റുബീന. വീട്ടില്‍ നിന്ന് യാത്ര തുടങ്ങി എയര്‍പോര്‍ട്ടില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതുവരെ പാസ്പോര്‍ട്ട് നല്ല രീതിയിലായിരുന്നു. പാസ്പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. വളരെ തന്ത്രപരമായി ട്രോളി എടുത്തു വരാന്‍ എന്ന് പറഞ്ഞ് യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു. അവിടെനിന്ന് ബോഡിംഗ് പാസ് എടുക്കാനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറി കളഞ്ഞതായി കണ്ടെത്തിയത്.
പാസ്‌പോര്‍ട്ട് കീറിയതു മൂലം വലിയ ബുദ്ധിമ്മുട്ടാണ് വീട്ടമ്മയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും അനുഭവിക്കേണ്ടി വന്നത്. ഈ പാസ്പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നു. പാസ്പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തന്നോട് പെരുമാറിയതെന്നും വീട്ടമ്മ നേരത്തെ അറിയിച്ചിരുന്നു. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് രണ്ട് കൈകുഞ്ഞുങ്ങള്‍ ഉണ്ട് എന്ന മനുഷ്യത്വപരമായ പരിഗണന പോലും എയര്‍പോര്‍ട്ട് അധികൃതര്‍ തന്നോട് കാണിച്ചില്ലെന്നും വീട്ടമ്മ പരാതിപ്പെട്ടു.
ഒടുവില്‍ ഉന്നത എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോള്‍ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടു തന്നാല്‍ മാത്രം യാത്ര തുടരാമെന്നറിയിച്ചതിനെ തുടര്‍ന്ന് ഇങ്ങനെ ചെയ്ത ശേഷമാണ് വീട്ടമ്മ യാത്ര തുടര്‍ന്നത്. അതേസമയം ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തതായി വീട്ടമ്മ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംബസി വിമാനത്താവള അധികൃതരോട് വിശദീകരണം തേടിയത്. സംഭവം സംബന്ധിച്ച് സി സി ടി വി പരിശോധനയടക്കമുള്ള അന്വേഷണം നടത്തിയതായും ജീവനക്കാര്‍ മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നും വിമാനത്താവള ഡയറക്ടര്‍ വി വി റാവു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here