ഉത്പാദനത്തില്‍ വന്‍ഇടിവ്; തേന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി

0
42

തച്ചമ്പാറ: പ്രളയത്തിനുശേഷംവന്ന തേന്‍ സീസണ്‍ തേന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കേരളത്തില്‍ ഇത്തവണ തേന്‍ ഉത്പാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്ക്.
തുടര്‍ച്ചയായ മഴ തേനീച്ചകളുടെ നാശത്തിനു കാരണമായി. സാധാരണഗതിയില്‍ സെപ്റ്റംബര്‍ മാസത്തോടെ തേനീച്ച കോളനി വിഭജനം തുടങ്ങും. ജനുവരി മുതല്‍ മാര്‍ച്ച് വരെ തേന്‍ എടുക്കുന്ന സമയമാണ്.
ഒരുപെട്ടിയില്‍ നിന്നും 12 മുതല്‍ 20 കിലോ വരെ തേന്‍ ലഭിക്കും. എന്നാല്‍ ഇത്തവണ ഫെബ്രുവരിമാസം പകുതിയായിട്ടും കാര്യമായി തേന്‍ ലഭിച്ചില്ല. പൊതുവേ തേനീച്ചകള്‍ക്ക് വളര്‍ച്ചയില്ല.
തേന്‍കോളനി വിഭജനവും കാര്യമായി നടന്നില്ല. പ്രളയസമയത്ത് കേരളത്തില്‍ 40 ശതമാനം തേനീച്ചകള്‍ നശിച്ചിരുന്നു. അവശേഷിക്കുന്ന തേനീച്ചകളില്‍നിന്നും കോളനി വിഭജനം നടത്താന്‍ കാര്യമായി കഴിഞ്ഞതുമില്ല.
റബര്‍, മാവ് തുടങ്ങിയവയുടെ പൂവില്‍നിന്നും ഇലയില്‍ നിന്നാണ് കൂടുതല്‍ തേന്‍ ലഭിക്കുക. ഇത്തവണ റബറിന് നേരത്തെ തളിര്‍വന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടുംമൂലം തളിരെല്ലാം കരിഞ്ഞുപോയി. മാവുകള്‍ എല്ലാം ഇപ്പോഴാണ് പൂക്കുന്നത്. പാലക്കാട് ജില്ലയില്‍ ആയിരക്കണക്കിന് തേനീച്ച കര്‍ഷകരുണ്ട്. തമിഴ്‌നാട്ടില്‍നിന്നും മറ്റും ഇവിടെ വന്നു തേനീച്ച കൃഷി ചെയ്യുന്ന ധാരാളംപേരാണുള്ളത്.
അവരില്‍ പകുതിയോളം പേരും മോശമായ കാലാവസ്ഥമൂലം നാട്ടിലേക്കു തിരിച്ചുപോയി. വന്‍തേന്‍ പോലെത്തന്നെ ചെറുതേന്‍ കൃഷിയിലും കാലാവസ്ഥാവ്യതിയാനം പ്രതിസന്ധിയുണ്ടാക്കുന്നു. ചെറുതേന്‍ കൃഷിയില്‍ ഇപ്പോള്‍ കോളനി വിഭജനം നടത്തുന്ന സമയമാണ്. എന്നാല്‍ തേനീച്ചകള്‍ക്ക് വളര്‍ച്ചയില്ലാത്തതുമൂലം കോളനി വിഭജനം കുറവാണ്. ജില്ലയിലെ പ്രധാന തേനീച്ച കര്‍ഷക മേഖലയായ തച്ചന്പാറ യില്‍ ഇത്തവണ മാന്ദ്യമാണ്.
തച്ചന്പാറ പഞ്ചായത്തില്‍ മാത്രം വലുതും ചെറുതുമായ തേനീച്ച കൃഷിചെയ്തു. ഉപജീവനമാര്‍ഗം നടത്തുന്നവര്‍ നൂറിലേറെപ്പേരാണുള്ളത്. ഇത്തവണ ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലാണ്. തേനീച്ചവളര്‍ത്തല്‍ കൃഷിവകുപ്പിന് കീഴില്‍ നേരിട്ടല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയുമില്ല. തേന്‍ ഉത്പാദനത്തിലെ ഇടിവും തേനീച്ച കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും പരിഹാരം കാണാനും സര്‍ക്കാര്‍ എത്രയുംവേഗം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here