ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക: അനിശ്ചിതത്വം തുടരുന്നു; തമ്മിലടിയും തര്‍ക്കവും നേതൃത്വത്തെ വെട്ടിലാക്കി

0
9

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലും അനിശ്ചിതത്വം തുടരുന്നു. തങ്ങള്‍ ഉദ്ദേശിച്ച മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ് നേതാക്കളുടെ നിലപാട്. ആറ്റിങ്ങലില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ശോഭാ സുരേന്ദ്രനും കോഴിക്കോട് മണ്ഡലം വേണ്ടെന്ന് എം.ടി.രമേശും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരോ പത്തനംതിട്ടയോ തനിക്ക് വേണമെന്ന കെ.സുരേന്ദ്രന്റെ വാദവും കേന്ദ്രനേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പത്തനംതിട്ട സീറ്റിന് വേണ്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശക്തമായ വാദമുയര്‍ത്തിയതോടെയാണ് നേതൃത്വം വെട്ടിലായത്. എന്നാല്‍ തൃശൂരില്‍ കെ.സുരേന്ദ്രനെയും പത്തനംതിട്ടയില്‍ പിള്ളയെയും മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ധാരണയെന്നാണ് വിവരം. ആലപ്പുഴ മണ്ഡലത്തില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കേരളത്തിലേക്കുള്ള ആദ്യഘട്ട പട്ടികയും ഇന്നലെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. കേരളഘടകം തയ്യാറാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഡല്‍ഹിയിലെത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളില്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാര്‍ എന്നിവരും പങ്കെടുത്തു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയായെങ്കിലും തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാനായില്ലെന്നാണ് സൂചന. മത്സരിക്കാനില്ലെന്ന നിലപാട് തുടരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തുഷാറിനു വേണ്ടി ഒഴിച്ചിട്ട തൃശൂരില്‍ പരിഗണിച്ച കെ. സുരേന്ദ്രന്, അദ്ദേഹത്തിനു താത്പര്യമുള്ള പത്തനംതിട്ട നല്‍കാമെന്ന് നിര്‍ദ്ദേശം വന്നെങ്കിലും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും എം.ടി. രമേശിനും പുറമേ ഇന്നലെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൂടി മണ്ഡലം മോഹിച്ച് എത്തിയതാണ് പുതിയ തര്‍ക്കത്തിനു കാരണം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സീറ്റില്‍ മാത്രമാണ് തര്‍ക്കമില്ലാതിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here