ചെര്‍പ്പുളശേരി സിപിഎം ഓഫീസിലെ പീഡനം: അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
3

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കുക. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. സംഭവം നടന്ന സ്ഥലത്തെ കുറിച്ച് അവ്യക്തതയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രകാശന്റെ ഡിഎന്‍എ പരിശോധനക്കുളള സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.

സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. യുവതി പൊലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.

മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ കണ്ട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്ഥലത്തേക്ക് പാഞ്ഞെത്തി. ചൈല്‍ഡ് ലൈനാണ് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന് പ്രായം. ഉപേക്ഷിച്ച നിലയിലായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്.

ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി സ്ഥലത്ത് പ്രാഥമികാന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ ആരെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നല്‍കി. സിപിഎം പോഷകസംഘടനാ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെ ആരോപണവിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി. യുവാവിനെ ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയാണ് ഇയാള്‍. ഈ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here