ആലുവ: ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ സംസ്ഥാന മെമ്പാടും ജിഷമാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് അഡ്വ. ജയശങ്കർ പറഞ്ഞു.
വാളയാറിലെ രണ്ട് ദളിത് ദരിദ്ര പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥൻ അട്ടിമറിച്ചെന്നാരോപിച്ച് എറണാകുളം റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം, ഡി വൈ എഫ് ഐ നേതാക്കൾക്കെതിരായ തെളിവുകൾ ഇല്ലാതാക്കി അന്വേഷണം നടത്തിയ ഡിവൈഎസ്പി സോജന് സർക്കാർ സ്ഥാനക്കയറ്റം നൽകുമെന്നത് വരാപ്പുഴ ക്കേസിൽ ചെയ്തത് ഉദാഹരണമാണെന്നും ജയശങ്കർ പറഞ്ഞു.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിൻെറ നേതൃത്വത്തിൽ ഇന്ന് രാവിലെ മഹാത്മ ഗാന്ധി സ്ക്വയറിൽ നിന്നും എറണാകുളം മഹിളാസമാജത്തിൻെറ ആഭിമുഖ്യത്തിൽ റെയിൽവേ സ്ക്വയറിൽ നിന്നും 2 റാലിയായാണ് എസ് പി ഓഫീസിന് സമീപമെത്തിയത്. ടൗൺഹാളിന് മുന്നിൽ പ്രൊഫ. പി.ജെ ജയിംസും റെയിൽവേ സ്റ്റേഷന് മുന്നിൽ സുശീല രവിയും ഫ്ലാഗ് ഓഫ് ചെയ്തു. ട്രാഫിക്പോലീസ് സ്റ്റേഷനു സമീപം മാർച്ച് പോലീസ്തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു.
തുടന്നു നടന്ന ധർണ്ണയിൽ മഹിളാ സമാജം പ്രസിഡൻറ് ബിന്ദു ശിവശങ്കർ അധ്യക്ഷയായി. വാളയാർ, പുതുശേരി പഞ്ചായത്ത് മെമ്പർ ബാലമുരളി, സി ആർ നീലകണ്ഠൻ, ലൈല റഷീദ്, രജിത തുടങ്ങിയവർ സംസാരിച്ചു.
കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന
ആലുവ ഡിവൈഎസ്പി എം.ജെ. സോജനെ മാറ്റണമെന്നാണ് ആവശ്യം.