മധ്യപ്രദേശിലെകമൽനാഥ് സർക്കാർ വെള്ളിയാഴ്ച രാജിവയ്ക്കും. ഉച്ചയോടെ കമൽനാഥ് ഗവർണറെ കണ്ട് രാജി സമർപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഇല്ലെന്നാണു കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കമൽനാഥ് സർക്കാർ വെള്ളിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വൈകുന്നേരം അഞ്ചിനു മുന്പ് വിശ്വാസ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണം. വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം അജണ്ട. രഹസ്യ ബാലറ്റ് പാടില്ല. കൈ ഉയർത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാം. എല്ലാ നടപടികളുടെയും വീഡിയോ ദൃശ്യങ്ങൾ രേഖപ്പെടുത്തണമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കം ഒൻപത് ബിജെപി എംഎൽഎമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
കമൽനാഥ് സർക്കാർ വിശ്വാസം തേടാൻ അടിയന്തരമായി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ രണ്ട് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കോടതി ഉത്തരവിട്ടത്. കോണ്ഗ്രസ് നേതാക്കൾ കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു ബിജെപി എംഎൽഎമാരുടെ വാദം. എന്നാൽ, തങ്ങളുടെ എംഎൽഎമാരെ ബിജെപി തട്ടിയെടുത്ത് കർണാടകയിലേക്കു കടത്തിയിരിക്കുകയാണെന്നു മുഖ്യമന്ത്രി കമൽനാഥും സ്പീക്കർ എൻ.പി. പ്രജാപതിയും വാദിച്ചത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവിടണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള 22 എംഎൽഎമാർ രാജിവെച്ചതോടെയാണ് കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്. ഇതേ തുടർന്ന് ഗവർണർ ലാൽജി ടണ്ഠൻ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിനോടു നിർദേശിച്ചെങ്കിലും കൊറോണ ബാധിക്കുന്നത് ചൂണ്ടിക്കാട്ടി നിയമസഭ വിളിച്ചു ചേർത്തതു സ്പീക്കർ മാർച്ച് 26 വരെ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരേയാണ് ബിജെപി എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.
രാജിവെച്ച 22 പേരിൽ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കർ അംഗീകരിച്ചിരിക്കുന്നതെന്നും എംഎൽഎമാർ കോടതിയെ അറിയിച്ചു. എന്നാൽ, രാജി അംഗീകരിക്കുന്ന കാര്യത്തിൽ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, രാജിവച്ച എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയാൽ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്