12 കോർപ്പറേഷൻ ഡിവിഷനുകൾ റെഡ് സോണിൽ
തൃശൂർ: ജില്ലയിൽ 25 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേർ രോഗമുക്തരായി.
14 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേർക്കും രോഗബാധയുണ്ടായി.
മെയ് 31 ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസ്സുകാരി, 7 മാസം പ്രായമായ പെൺകുഞ്ഞ്, 35 വയസ്സുള്ള യുവതി, ജൂൺ 02 ന് കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂൺ 01 ന് ദുബായിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (30), മുംബെയിൽ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂൺ 04 ന് മുംബെയിൽ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളിൽ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24), ജൂൺ 02 ന് മധ്യപ്രദേശിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22), ജൂൺ 02 ന് മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56) തൃശൂർ: എന്നിവർക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു.
കുരിയിച്ചിറ സെൻട്രൽ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25), അഞ്ചേരി സ്വദേശി (32), തൃശൂർ സ്വദേശി (26), കുട്ടനെല്ലൂർ സ്വദേശി (30) എന്നിവരുടെയും പരിശോധന ഫലം പോസിറ്റീവാണ്.
കൂടാതെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26), അഞ്ചേരി സ്വദേശി (36), ചെറുകുന്ന് സ്വദേശി (51), കുട്ടനെല്ലൂർ സ്വദേശി (54), ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി (37), ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി (51), ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനി (51), ആരോഗ്യ പ്രവർത്തകയായ പറപ്പൂർ സ്വദേശിനി (34), ആരോഗ്യ പ്രവർത്തകനായ കുരിയച്ചിറ സ്വദേശി (30), ക്വാറൻറയിനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33), എന്നിവരുൾപ്പെടെ 25 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12834 പേരും ആശുപത്രികളിൽ 169 പേരും ഉൾപ്പെടെ ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ജൂൺ 11) നിരീക്ഷണത്തിന്റെ ഭാഗമായി 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 803 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 985 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
വ്യാഴാഴ്ച (ജൂൺ 11) അയച്ച 238 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 4498 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 3100 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 980 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌മെൻറ് സോണുകളായി.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ചാവക്കാട് നഗരസഭയുടെ മണത്തല വില്ലേജിൽ ഉൾപ്പെട്ടുവരുന്ന ഭാഗങ്ങൾ (ഒന്ന് മുതൽ നാല് വരെയും 16 മുതൽ 32 വരെയുമുള്ള വാർഡുകൾ), തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം എന്നിവയെയാണ് പുതുതായി കണ്ടെയ്‌മെൻറ് സോണുകളാക്കിയത്.
ഇവിടങ്ങളിൽ ദുരന്തനിവാരണ നിയമപ്രകാരവും ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 144 പ്രകാരവും കോവിഡ് 19 അധിക പ്രതിരോധ പ്രതികരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യസർവീസുകൾ മാത്രമേ ഇവിടെ അനുവദിക്കൂ.
അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കരുത്.
നേരത്തെ, വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകളും കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.