ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ സൗജന്യ റേഷൻ സേവനങ്ങൾ നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 90,000 കോടി ഇതിനായി വിനിയോഗിക്കുമെന്നും രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും രാജ്യത്തെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.
ഒരു റേഷൻ കാർഡ്, ഒരു രാജ്യം എന്ന സംവിധാനം നടപ്പാക്കുമെന്നും ആരും പട്ടിണി കിടക്കാതിരിക്കാൻ കരുതൽ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കർഷകരുടേയും പിന്തുണ കൊണ്ടാണെന്നും ഇതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക എന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ എല്ലാവരുടെയും ചുമതലയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് ജൻധൻ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നേരിട്ടു നൽകി. ഒന്പതു കോടി കുടുംബങ്ങൾക്ക് 18,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി
കോവിഡ് പ്രതിരോധത്തിൽ ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആശ്വാസകരമായ നിലയിലാണ് ഇന്ത്യ.സമയബന്ധിതമായ തീരുമാനങ്ങളും നടപടികളും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സമൂഹം കൂടുതൽ അശ്രദ്ധമായിത്തീർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരെ ബോധവാന്മാരാക്കേണ്ടതുണ്ട്. നേതാവാണെങ്കിലും ആരും നിയമങ്ങൾക്ക് അതീതരല്ല. ഗ്രാമത്തലവൻ മുതൽ പ്രധാനമന്ത്രിക്ക് വരെ നിയമങ്ങൾ ബാധകമാണ്- പ്രധാനമന്ത്രി സൂചിപ്പിച്ചു.