തിരുവനന്തപുരം: ജില്ലയിലെ തീരമേഖലകളിൽ ശനിയാഴ്ച മുതൽ സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നപടി. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 246 പേരിൽ 237 പേരും സമ്പർക്ക രോഗികളാണെന്നതാണ് സ്ഥിതി ഗുരതരമാക്കുന്നത്.
നാല് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം പിടിപെട്ടു. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇത് അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തിരിച്ചു. അഞ്ചുതെങ്ങു മുതൽ പെരുമാതുറ വരെ ഒന്നാം സോൺ, പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാം സോൺ, വിഴിഞ്ഞം മുതൽ ഊരമ്പുവരെ മൂന്നാമത്തെ സോൺ.
ഇവിടുത്തെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ്ക്കാണ് ഇതിന്റെ ചുമതല. പ്രദേശത്ത് പ്രത്യേക കൺട്രോൾ റൂമും പ്രവർത്തിക്കും. പോലീസ്, കോർപ്പറേഷൻ, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയെല്ലാം സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
അഞ്ചുതെങ്ങു മുതൽ പെരുമാതുറ വരെ ട്രാഫിക് സൗത്ത് എസ്പി ബി. കൃഷ്ണ കുമാറിനും വേളി മുതൽ വിഴിഞ്ഞം വരെ വിജിലൻസ് എസ്പി കെ.ഇ ബൈജുവിനും കാഞ്ഞിരംകുളം മുതൽ പൊഴിയൂർ വരെ പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ കെ.എൽ ജോൺകുട്ടിക്കുമായിരിക്കും പോലീസിന്റെ പ്രത്യേക ചുമതല. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പി മാരെ നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പോലീസ് സേവനവും വിനയോഗിക്കും.
മൂന്ന് മേഖലകളിലും രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വീതം ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കും. സോൺ ഒന്നിൽ ഹരി കിഷോർ, യുവി ജോസ് എന്നിവരും സോൺ രണ്ടിൽ എം.ജി രാജമാണിക്യം, ബാലകിരൺ എന്നിവരും സോൺ മൂന്നിൽ വെങ്കിടേശപതി, ബിജുപ്രഭാകർ എന്നിവരുമായിരിക്കും ഇൻസിഡന്റ് കമാൻഡർമാർ. ശ്രീദിവ്യ, ദിവ്യ അയ്യർ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ വിനയോഗിക്കും. ഓരോ ടീമിലും ബന്ധപ്പെട്ട ഡോക്ടർമാരും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീരമേഖലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം തുറക്കും. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണം തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. ഇവിടങ്ങളിൽ ജനങ്ങൾ അത്യാവശ്യകാര്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.