തിരുവനന്തപുരം: ക്ലാസുകൾ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത അക്കാദമിക വർഷം സീറോ അക്കാദമിക് വർഷം ആക്കണമെന്ന ചർച്ച ദേശീയതലത്തിൽ ഉയർന്നുവരുന്നുണ്ടെന്നും യുജിസി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്ലാസുകൾ നടത്താവുന്ന സാഹചര്യമില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാമെന്ന നിർദേശം ചില കോണുകളിൽനിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈൻ രീതികളും തുടരേണ്ടിവരും. സുരക്ഷയും വിദ്യാഭ്യാസവുമാണു സംസ്ഥാന സർക്കാരിന്റെ മുൻഗണന. ഇതിൽ സുരക്ഷയ്ക്കാണു പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് സീറോ അക്കാദമിക് വർഷം എന്നുദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓണ്‍ലൈൻ വഴിയാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.