കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമവും പീഡനവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാ തലങ്ങളിൽ അതിവേഗ പോസ്കോ കോടതികൾ സ്ഥാപിക്കണമെന്നു രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് നേരെയുള്ള അതിക്രമം കൂടിവരുന്നുവെന്നതിന് തെളിവാണ് പോക്സോ കേസുകളുടെ വർദ്ധന. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സംഭവത്തിൽ വിചാരണയും ശിക്ഷയും വൈകുന്നത് ശരിയല്ല. വൈകി ലഭിക്കുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണ്. നിയമനടപടികളിലെ കാലതാമസം പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നുണ്ട്. ചില കേസുകളിലെങ്കിലും സാക്ഷികൾ കൂറുമാറുകയോ ഒത്തുതീർപ്പാവുകയോ ചെയ്യുന്നു. കുറ്റപത്രം വളരെ വേഗം പൂർത്തിയാക്കി വിചാരണയിലേക്ക് കടക്കുകയാണ് ഇത് മറികടക്കാനുള്ള പോംവഴി . ഇത്തരം കേസുകൾക്ക് മാത്രമായി ജില്ലാ അടിസ്ഥാനത്തിൽ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.