ഗുരുവായൂര്‍ : ലോക ഗജ ദിനത്തില്‍ തന്നെ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഒരംഗം വിടവാങ്ങി. 43 വയസുള്ള കൊമ്പൻ മുരളിയാണ് ചെരിഞ്ഞത്. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ആനത്താവളത്തിലാ യിരുന്നു അന്ത്യം. ഒന്നരമാസം മുമ്പ് ആന തളർന്നു വീണിരുന്നു.
വിദഗ്ദ്ധ ചികിത്സയെ തുടർന്ന് ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിരുന്നു.ഇന്നലെ വീണ്ടും തളര്‍ന്ന് വീണെങ്കിലും പരിചരണതുടര്ന്ന് വീണ്ടും കൊമ്പന് എഴുന്നേറ്റു നിന്നു . ഇന്ന് രാവിലെ മുതൽ വീണ്ടും ആന കിടപ്പിലായി, പാപ്പാന് ഉഷാ കുമാറിന്റെ നേതൃത്വത്തില്‍ എഴുന്നെല്‍പ്പിക്കാനുള്ള ശ്രമംവിജയിച്ചില്ല. ജഡം വ്യാഴാഴ്ച രാവിലെ കോടനാട്ടെക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനുശേഷം കോടനാട് വനത്തിൽ സംസ്കരിക്കും.
വലിയ പ്രശ്നക്കാരന്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ 20 വർഷമായി എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോകാറു ണ്ടായിരുന്നില്ല. 2000 ൽ വല്യേട്ടൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയിരുന്നു. 1981 ജൂൺ ജൂൺ 18ന് ഗുരുവായൂരിലെ മുരളി ലോഡ്ജ് ഉടമ വെപ്പില്‍ വേലപ്പൻ ആണ് മുരളിയെ ഗുരുവായൂരപ്പന് മുന്നിൽ നടയിരുത്തിയത്. മുരളിയുടെ വിയോഗത്തോടെ ആനത്താവളത്തിലെ ആനകളുടെ എണ്ണം 46 ആയി ചുരുങ്ങി.