തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്
നേരത്തെ എം. ശിവശങ്കരനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖരെ സംബന്ധിച്ചും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അതിൽ ഒരാളാണ് സി.എം. രവീന്ദ്രൻ. എം. ശിവശങ്കറുമായി അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്.
എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പിൽ അടക്കം നടത്തിയ ചില നിയമനങ്ങളിൽ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കെ. ഫോൺ അടക്കമുള്ള വൻകിട പദ്ധതികളിൽ സി.എം. രവീന്ദ്രൻ അടക്കമുള്ളവർ വഴിവിട്ട ഇടപാടുകൾ നടത്തി എന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് സി.എം. രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് വിവരം