കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസങ്ങളില്ലെന്നാണ് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാറാണ് നിയമോപദേശം നൽകിയത്.
സ്പീക്കറെ കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാം. നിയമോപദേശം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർക്ക് കൈമാറിയെന്നാണ് വിവരം. സഭയോടുള്ള ആദരസൂചകമായി സമ്മേളന കാലത്ത് സ്പീക്കറെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതോടെ സഭാ സമ്മേളനം അവസാനിച്ചാൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. സ്പീക്കർ ഉൾപ്പെടെ പ്രമുഖരായ നിരവധി ആളുകളുടെ പേരുവിവരങ്ങൾ രഹസ്യമൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ഏജൻസികളും ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനാണ് സാധ്യത.