ന്യൂഡൽഹി: കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. ഇതുവരെയുള്ള പരീക്ഷണത്തിൽ വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല. വാക്സിനേഷൻ സ്വീകരിച്ചാൽ യാതൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
കോവാക്സിൻ ഡോസിന് 206 രൂപയ്ക്കാണ് സർക്കാർ വാങ്ങുന്നത്. ഭാരത് ബയോടെകിൽനിന്ന് 55 ലക്ഷം ഡോസുകളാണ് സർക്കാർ വാങ്ങുന്നത്. വാക്സിൻ എപ്പോൾ സ്വകാര്യ വിപണിയിൽ എന്തുമെന്നോ എന്തു വിലയ്ക്ക് വിൽക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കോവാക്സിന് ലഭിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂനെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും തദ്ദേശീയമായാണ് കോവാക്സിൻ നിർമിച്ചത്.