ചെന്നൈ : ചെന്നൈ ആസ്ഥാനമായ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ കള്ളപ്പണം കണ്ടെടുത്തതായി ആദായനികുതി വകുപ്പ്. 1.2 കോടിയുടെ കണക്കില്ലാത്ത പണവും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പ്രമുഖ ലോഹവ്യാപാര സ്ഥാപനത്തിലും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറിയിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നത്തിയത്.
ചെന്നൈ, മുംബൈ, കോയമ്പത്തൂർ, മധുര, ട്രിച്ചി, തൃശൂർ, നെല്ലൂർ, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലായി 27 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ലോഹവ്യാപാര സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. സ്രോതസ് വെളിപ്പെടുത്താത്ത 1000 കോടി രൂപയുടെ കണക്കുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. നിരവധി ബ്രാഞ്ചുകളിൽ നിന്നും അക്കൗണ്ടുകളിലേയ്ക്ക് പണം ക്രെഡിറ്റ് ചെയ്തതായും, വ്യാജ അക്കൗണ്ടുകളിലേയ്ക്ക് പണം ഡെപ്പോസിറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
നോട്ട് നിരോധന സമയത്തും വൻതോതിൽ അനധികൃതമായി പണം അക്കൗണ്ടുകളിലേയ്ക്ക് ഡിപ്പോസിറ്റ് ചെയ്തതായും പരിശോധനയിൽ വ്യക്തമായി. ജ്വല്ലറിയിൽ നടത്തിയ റെയ്ഡിലും കെട്ടിട നിർമ്മാതാക്കൾക്ക് അനധികൃതമായി പണം വായ്പ നൽകിയതായും, റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.