കൊച്ചി : മാന്യതയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് വർഗീയ പ്രചാരണങ്ങളിലേയ്ക്ക് തെരെഞ്ഞെടുപ്പ് രംഗം വഴുതി മാറുന്നത് ഇത്തവണയും പല മണ്ഡലങ്ങളിലും പ്രകടമാകുന്നതായി റിപ്പോർട്ട്.

ഏറ്റവും ഒടുവിൽ എറണാകുളത്ത് മുവാറ്റുപുഴയിലാണ് ഇത്തരത്തിൽ വർഗീയ പ്രചാരണങ്ങൾ അരങ്ങു തകർക്കുന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

മുവാറ്റുപുഴയിൽ യു ഡി എഫ് സ്ഥാനാർഥി ഡോ.മാത്യു കുഴൽനാടനെതിരേ വർഗീയ വിഷം ചീറ്റിക്കൊണ്ടുള്ള വാചകങ്ങളടങ്ങിയ ഫ്ളക്സ് ബോർഡുകൾ നിയോജക മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതാണ് ബോർഡിലെ വാചകങ്ങൾ. മുസ്ളീം വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് പ്രചരണത്തിലെ ലക്ഷ്യം.
പ്രചരണത്തിൻറെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്ന ഇത്തരം ആരോപണങ്ങൾക്ക് വസ്തുതകൾ അക്കമിട്ട് നിരത്തി മാത്യു കുഴൽനാടൻ മറുപടിയും നൽകിയിട്ടുണ്ട് . കുഴൽനാടന് ലഭിക്കാവുന്ന മുസ്ളീം – യാക്കോബായ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് എതിർ വിഭാഗത്തിന്റെ പ്രചാരണങ്ങൾ.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഇടതു സ്ഥാനാർഥി എൽദോ എബ്രഹാമിന്റെ സ്വന്തം പഞ്ചായത്തായ പായിപ്രയിലും മുളവൂർ ഭാഗത്തുമൊക്കെ കുഴൽനാടൻ കടന്നുകയറ്റം നടത്തിയത്.

ശനിയാഴ്ച ഈ പ്രദേശങ്ങളിൽ കുഴൽനാടന്റെ അവസാന വട്ട പ്രചാരണം കടന്നു ചെന്നപ്പോൾ സ്ഥാനാർഥിക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത എതിർ ക്യാമ്പുകളെ ഞെട്ടിക്കുന്നതായിരുന്നു. യു ഡി എഫ് ക്യാമ്പുകളുടെ പ്രതീക്ഷകൾക്ക് വിപരീതമായി കുഴൽനാടന്റെ സ്ഥാനാർഥി പര്യടനത്തിന് വൻ ജനാവലിയാണ് അണിനിരന്നത്.

വഴിയോരങ്ങളിൽ കാത്ത് നിന്ന് സ്ഥാനാർത്ഥിക്ക് അഭിവാദ്യം നേരാൻ സ്ത്രീകൾ ഉൾപ്പെടെ അണിനിരന്നത് യു ഡി എഫ് ക്യാമ്പുകളെപ്പോലും ഞെട്ടിച്ചിരുന്നു.

ഇതോടെയാണ് വർഗീയ ചേരിതിരിവ് ലാക്കാക്കി കുഴൽനാടനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും ഫ്ളക്സ് ബോർഡുകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വർഗീയ – വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ യു ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here