ഡൽഹി: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങി യുഐഡിഎഐ. ഇതിനായി ജനന രജിസ്ട്രാറുമായി ബന്ധപ്പെട്ട് സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗരഭ് ഗാർഗ് അറിയിച്ചു. രാജ്യത്ത് ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ് കണക്ക്. കുട്ടികൾക്ക് അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ് പദ്ധതി.
‘ആശുപത്രി വിടുന്നതിനു മുമ്പേ കുഞ്ഞിന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെട്രിക് രേഖകൾ എടുക്കില്ല. മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ് കുട്ടികൾക്ക് നൽകുന്നത്. അഞ്ചു വയസിന് ശേഷം കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും.’ സൗരഭ് ഗാർഗ് വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ടെന്നും 131 കോടി ആളുകൾ എൻറോൾ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ പുതുക്കുന്നതിലാണ് ഇനി അതോറിറ്റി ശ്രദ്ധിക്കുകയെന്നും സൗരഭ് ഗാർഗ് വ്യക്തമാക്കി. ഓരോ വർഷവും 10 കോടിയോളം പേർ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പുതുക്കുന്നുണ്ടെന്നും ഇതുവരെ 140 കോടിയിൽ 120 കോടി ബാങ്ക്അക്കൗണ്ടുകളുംആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായും സൗരഭ് ഗാർഗ് കൂട്ടിച്ചേർത്തു.