തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റിന് സസ്പെൻഷൻ.
സ്നേഹ ആർ വിക്കെതിരെയാണ് നടപടി. സെലക്റ്റീവ് നടപടി എന്ന് സ്നേഹ വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണം എന്ന് സ്നേഹ ആവശ്യപ്പെട്ടു.
ഒരുപാട് ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായത്. ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പൂർണ പിന്തുണ നൽകും. ആർ എസ് പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. സമൂഹ മാധ്യമങ്ങളിലെ ചേരിതിരിഞ്ഞുളള പഴിചാരൽ ശരിയല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു..