ആലുവ:കൃഷിക്കായി ജലസേചന സൗകര്യം മെച്ചപ്പെടുത്തി ഉറവകൾ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തരിശു ഭൂമികളിൽ കൃഷി ഇറക്കുന്നതോടെ വറ്റിപ്പോയ ജലസ്രോതസുകളിൽ ഉറവ വരികയും ഉറവകൾ വീണ്ടെടുക്കാൻ കഴിയുകയും ചെയ്യും. കടുങ്ങല്ലൂർ എന്ന പേരിൽ അരി വിപണിയിലെത്തിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വഴി കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറേ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത് നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറേ കടുങ്ങല്ലൂർ പാടശേഖര സമിതിയും ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ക്യഷി നടത്തിയത്. കുട്ടനാടൻ കർഷകരായ പി.ജി. ജ്യോതിഷ് കുമാർ, കുഞ്ഞുമോൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തിയത്.
30 വർഷമായി തരിശുകിടന്ന 75 ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്.
കൊയ്ത്ത്മെതി യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് .
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായ ചടങ്ങിൽ
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ. അബൂബക്കർ, മെമ്പർ കെ.ആർ രാമചന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, മെമ്പർ വി.കെ ശിവൻ, കടുങ്ങല്ലൂർ കൃഷി ഓഫീസർ നയ്മ നൗഷാദ് അലി, പാഠശേഖര സമിതി പ്രസിഡന്റ് എസ്.എൻ പിള്ള, സെക്രട്ടറി പി.ബി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.