യൂത്ത്നേതാവിന്റെസൈബർആക്രമണത്തിനെതിരെ മുസ്ലിംലീ​ഗ് നേതൃത്വത്തിന് നൽകിയ പരാതി പുറത്തുവിട്ട് ഹരിത മുൻ നേതാവ് ആഷിഖ ഖാനം. പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതാക്കൾതിരിഞ്ഞുനോക്കിയിട്ടില്ലെന്നും നടപടിയെടുക്കാത്തതുകൊണ്ടാണ് പരാതി ഫെയ്സ്ബുക്ക് വഴിപുറത്തുവിടുന്നതെന്നുമാണ് ഹരിത മുൻ നേതാവ് വ്യക്തമാക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണ രൂപം.

കഴിഞ്ഞ ഫെബ്രുവരി പത്താം തിയ്യതി മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപമാണ് താഴെ കൊടുക്കുന്നത്. മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചര്‍ച്ചക്ക് പോലും വിളിക്കുകയോ പരാതിയെ കുറിച്ച് അന്യേഷിക്കുകയോ ചെയ്തിട്ടില്ല.

എനിക്ക് നേരെ വന്ന അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പോലീസില്‍ പരാതി നല്‍കി ശാസ്ത്രീയമായ അന്യേഷണത്തിനൊടുവില്‍ സൈബര്‍ പോലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇത് ചെയ്തതെന്ന്.

ഈ പറയപ്പെടുന്ന മുഹമ്മദ് അനീസിനെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് അയാള് ചെയ്ത ഒരു വലിയ തെറ്റിനെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ആ നേരം മുതലാണ് നിയമപരമായി മുന്നോട്ട് പോകുന്നതിനപ്പുറം ഇതിനെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കുകയാണ് വേണ്ടത് എന്ന ചിന്ത രൂക്ഷമാകുന്നത്.

മഹാനായ സി.എച്ചിന്റെയും സീതി സാഹിബിന്റെയുമൊക്കെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ ക്രൈം ചെയ്ത വ്യക്തിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും മുന്‍സംഭവങ്ങള്‍ കൂടെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരം വ്യക്തമാണ്. എന്നാല്‍ അതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്ലിം ലീഗ് പാര്‍ട്ടി തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്.

പാര്‍ട്ടി നടപടിയെടുക്കേണ്ടതുണ്ട്,
കൃത്യമായ തെളിവുകളില്‍ നിന്നിട്ടാണ് സംസാരിക്കുന്നത്. ഇപ്പോഴും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു ക്രൈമിനെ ഒരിക്കലും എന്റെ പാര്‍ട്ടി ന്യായീകരിക്കില്ലെന്ന് കേള്‍ക്കാനും ഇങ്ങനെയൊരു ക്രൈം ചെയ്തിട്ട് അതിനെ മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് കാണാനുമാണ്.

ഒരു സൈബര്‍ ക്രൈമിനെ ന്യായീകരിക്കേണ്ട ഗതികേട് മുസ്ലിം ലീഗിനില്ലെന്ന്, അത് ചെയ്തവരെ സംരക്ഷിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഇതിനെതിരെ ലീഗ് നടപടിയെടുത്തിട്ടില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിനകത്തേക്ക് വരുന്ന ഓരോ പെണ്‍കുട്ടികളും ഇനിയുള്ള കാലത്ത് എന്ത് വിശ്വസിച്ചാണ് വരിക.

അതിനാല്‍ മുസ്ലിം ലീഗ് പ്രസ്ഥാനം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ പരാതി ഇവിടെയും പങ്കുവെക്കുന്നു.

പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടുന്നതിനാണ്,
എന്നാല്‍ അതിനപ്പുറം ഞാനാഗ്രഹിക്കുന്നത് മുസ്ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനം ഒരിക്കലും ഇത്തരത്തിലുള്ള സൈബര്‍ ക്രൈമുകളെ ന്യായീകരിക്കില്ലെന്നതും അത് ചെയ്തവരെ സംരക്ഷിക്കില്ലെന്നതും കേള്‍ക്കാനാണ്….

നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു…

”വിഷയം: msf നേതാവ് സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നത് സംബന്ധിച്ച്.

ബഹുമാന്യരെ,

വളരെ ദുഖത്തോടെയാണ് പാർട്ടിക്ക് മുന്നിൽ ഇങ്ങനെയൊരു പരാതി അറിയിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി വ്യാജപ്രൊഫൈലുകൾ ഉപയോഗിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ ഞാൻ നിരന്തരം വേട്ടയാടപ്പെടുകയാണ്. കുടുംബത്തിനും സമൂഹത്തിനും മുന്നിൽ വല്ലാതെ അപമാനിക്കപ്പെടുന്നു. ഒരു പെൺകുട്ടി എന്ന നിലയിൽ സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. മറ്റൊരു വഴിയുമില്ലാത്ത ഘട്ടത്തിലാണ് എന്നെ അപകീർത്തിപ്പെടുത്തുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താൻ മലപ്പുറം സൈബർ പോലീസിന്റെ സഹായം തേടിയത്.

27.12.2021 നായിരുന്നു മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹിയായ ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ് ആണ് എന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന അക്കൗണ്ടിന് പിന്നിലെന്ന് കണ്ടെത്തി.

ഈ വ്യക്തിയും ഞാനുമായി യാതൊരു വിധ മുൻപരിചയവും ഇല്ല. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ msf മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ് ചാപ്പനങ്ങാടിയോടൊപ്പം ഒരേ വാഹനത്തിലാണ് ഇദ്ദേഹം പോലീസ് സ്റ്റേഷനിലെത്തിയത്. മാത്രമല്ല, ഈ പറയപ്പെടുന്ന വി.എ. വഹാബിൽ നിന്ന് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് നിരക്കാത്ത പല ഭീഷണികളും ഇതിന് മുൻപും എനിക്ക് ധാരാളം അനുഭവമുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്റെ രാഷ്ട്രീയ ഭാവി തകർക്കുമെന്ന് പറഞ്ഞ സന്ദേശം ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമാണ്. ആയതിനാൽ മേൽപ്പറഞ്ഞ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് നേതാവ് വി.എ.വഹാബിന്റെ ബിനാമി മാത്രമാണെന്നും, യഥാർത്ഥ പ്രതി msf ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് ആണെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയായ msfന്റെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്തിരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന തെറ്റല്ല. പെൺകുട്ടികളുടെ ഉന്നമനത്തിനും മുന്നേറ്റത്തിനും വലിയ പ്രാധാന്യം നൽകുന്ന മുസ്ലിം ലീഗ് പോലൊരു പ്രസ്ഥാനത്തിന് ഈ വ്യക്തി ഒരു അപമാനമാണ്. ജില്ലാ ജനറൽ സെക്രട്ടറിയെന്ന ഉയർന്ന പദവിയിൽ ഇരുന്നുകൊണ്ട് കൊണ്ട് സ്വന്തം പാർട്ടിയിലെ ഒരു പ്രവർത്തകയെ സമൂഹത്തിന് മുന്നിൽ അപമാനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ അണികൾക്ക് ചേർന്നതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിൽ നിലകൊള്ളുന്ന, ഈ ആദർശത്തിൽ അടിയുറച്ച് നിൽക്കുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ, അതും ഉത്തരവാദിത്വപ്പെട്ട നേതാക്കളിൽ നിന്ന് തന്നെ നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങൾ ക്രൂരമാണ്.

ആയതിനാൽ സമൂഹത്തിന് മാതൃകയാകേണ്ടവർ ഇത്തരം വൃത്തികെട്ട പ്രവൃത്തികൾ ചെയ്യുന്നത് വിലക്കണമെന്നും വി.എ.വഹാബിനെതിരെയും മുഹമ്മദ് അനീസിനെതിരെയും പാർട്ടി കർശന നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here