കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർനിയന്ത്രണം വിട്ട് കിണറ്റിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് വിൻസ് മാത്യു (18) മരണത്തിന് കീഴടങ്ങി. വിൻസിന്റെ പിതാവ് മാത്തുക്കുട്ടി (60) നേരത്തെ മരിച്ചിരുന്നു.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മാത്തുക്കുട്ടിയും വിൻസും കാറിൽ ഡ്രൈവിംഗ് പരിശീലനത്തിനായി പോകാൻ ഒരുങ്ങിയപ്പോഴാണ് സംഭവം. കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിനുള്ളിലേക്ക് മറിയുകയായിരുന്നു. കിണറിന്റെ ആൾമറ ഇടിച്ചിട്ടാണ് കാർ അകത്തേക്ക് മറിഞ്ഞത്. തുടർന്ന് തളിപ്പറമ്പിൽ നിന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി കാറിനുള്ളിൽ നിന്ന് വിൻസിനെയും മാത്തുക്കുട്ടിയെയുംപുറത്തെടുക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ പിതാവ് മാത്തുക്കുട്ടിമരിച്ചിരുന്നു.ആശുപത്രിയിലെത്തിച്ച വിൻസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് വിൻസിന്റെ പിതാവ് മാത്തുക്കുട്ടി.