കൊച്ചി : കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമർശനങ്ങൾ ഒഴിവാക്കണമെന്നും മതപരിവർത്തനം ചെയ്യുന്ന പട്ടികജാതി – പട്ടികവർഗ്ഗ ജന വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന ഘടകം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനങ്ങൾ നൽകി.
ഹൈന്ദവ വിശ്വാസങ്ങളേയും ആയുർവ്വേദ ശാസ്ത്രത്തിനെയും തകർക്കുന്ന രീതിയിൽ പഞ്ചഗവ്യം ഉൾപ്പടെയുള്ള ഗോ അധിഷ്ഠിത ഉൽപ്പനങ്ങളെ അനാവശ്യ ഉൽപ്പന്നങ്ങളായി വ്യാഖ്യാനിച്ചു കൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബിൽ പിൻവലിക്കണമെന്നും ഹിന്ദു മത വിശ്വാസികളായ പട്ടികജാതി പട്ടിക വർഗക്കാർക്ക് മാത്രമായി സംവരണം തുടരണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ ഗവർണർ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയും വിശ്വഹിന്ദു പരിഷത്ത് വാഗ്ദാനം ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, വൈസ് പ്രസിഡണ്ട് അഡ്വ. അനിൽ വിളയിൽ, സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാർ ,സംസ്ഥാന ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായ കെ.എൻ.സതീഷ് ഐ. എ എസ് , ഗിരീഷ് രാജൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.