ഡൽഹി: കൊറോണ കാലത്ത് നരേന്ദ്രമോദി സർക്കാർ ആരംഭിച്ചസൗജന്യ റേഷൻ വിതരണ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. 2022 ഡിസംബർ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് സൗജന്യ റേഷൻ വിതരണ പദ്ധതി തുടരാൻ തീരുമാനിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷൻ സൗജന്യമാക്കുന്നതിന് രണ്ട് ലക്ഷം കോടി രൂപയാണ് ചിലവ് വരുന്നത്. ഈ തുക മുഴുവൻ കേന്ദ്രം വഹിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, നിലവിൽ ഒരാൾക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ കിലോയ്ക്ക് 2- 3 രൂപ നിരക്കിൽ സർക്കാർ നൽകുന്നു.
അന്ത്യോദയ അന്ന യോജനയിൽ(AAY) ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. പാവപ്പെട്ടവർക്ക് ഗോതമ്പ് 2 രൂപയ്ക്കും നൽകുന്നു. 81.35 കോടിയിൽപ്പരം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് 2020- ൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന(PMGKAY) എന്ന പേരിൽ നടപ്പിലാക്കി വരുന്നത്. ഒരു വ്യക്തിക്ക് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി പ്രകാരം ഒരു കിലോ അരിക്ക് മൂന്ന് രൂപയും ഗോതമ്പിന് രണ്ട് രൂപയുമാണ് നിരക്ക്