സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികൾക്ക് കോടി മുണ്ട് പോലെ പുത്തനാണ്.
.വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. ശ്രീകൃഷ്ണന്‍ അഹങ്കാരിയും ഭൂമിദേവിയുടെ പുത്രനുമായ നരകാസുരനെ നിഗ്രഹിച്ച ദിനമാണ് വിഷുദിനം എന്നാണ് വിശ്വാസം.
പരാക്രമിയും രാക്ഷസന്‍മാരുടെ രാജാവുമായ രാവണന് സൂര്യ ഭഗവാനുമായുള്ള വിരോധത്തിന്റെ കഥയാണ് മറ്റൊന്ന്. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ കൊട്ടാരവളപ്പിലും അകത്തളങ്ങളിലും സൂര്യന്‍ സാന്നിദ്ധ്യമാകുന്നത് രാവണന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ലങ്കാധിപതി സൂര്യനെ നേരാംവണ്ണം ഉദിക്കാനും അസ്തമിക്കാനും അനുവദിച്ചിരുന്നില്ല. ശ്രീരാമന്‍ എത്തി രാവണ നിഗ്രഹം നടത്തിയതിനു ശേഷം മാത്രമാണ് ലങ്കയില്‍ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞത് എന്നാണ് ഐതിഹ്യം.സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷു. .മേട വിഷു ഒരു കാര്‍ഷികോത്സവം കൂടിയാണ്.