എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങൾക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോൾ ഡോക്ടറും രോഗിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കർമ പരിപാടിയിൽ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആർദ്രം മിഷനിലൂടെ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ആർദ്രം മിഷനിലൂടെ ദൃശ്യമായ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളെ ജനസൗഹൃദവുംരോഗീസൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷൻ രണ്ടിലൂടെ 10 കാര്യങ്ങൾ ലക്ഷ്യമിടുന്നു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആറ് മണിവരെ ഒപി ഉണ്ടാകണം. എങ്കിൽ മാത്രമേ പൂർണമായി സേവനം ലഭ്യമാക്കാനാകൂ.