കൊച്ചി : ഒപ്പം താമസിച്ച യുവതിയെ കൊച്ചിയിലെ ഹോട്ടലിൽ വച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീൽ അറസ്റ്റിൽ. രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസിയെ ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരിച്ചു.
തുടർന്ന് എളമക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. ജെസിലും, യുവതിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇരുവരും നടത്തിയ വിദേശയാത്രയെ കുറിച്ചും ഉണ്ടായ കടബാധ്യതകളെ പറ്റിയും തർക്കമുണ്ടായി. തുടർന്ന് ജെസിൽ യുവതിയെ മുഖത്ത് അടിച്ചു. താഴെവീണ യുവതിയെ ചവിട്ടി അവശനിലയിലാക്കി.
ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു. പിന്നീട് വീട്ടുകാർ വന്നു ആശുപ്രതിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം.തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്ന് പോലീസ് പറഞ്ഞു.