ഓഗസ്റ്റ് 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.
ദുരന്തനിവാരണ നിയമം മറയാക്കി ജില്ലയിലെ 13 പഞ്ചായത്തിൽ വീണ്ടും നിർമാണ നിരോധനം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് കോണ്‍ഗ്രസ് നീക്കം. ജില്ലയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശം പാലിച്ചുകൊണ്ടാണ് 13 പഞ്ചായത്തുകളിൽ കെട്ടിട നിർമാണത്തിനുൾപ്പെടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ കലക്ടർ ഉത്തരവിട്ടത്.
ഹര്‍ത്താലിനായി ഉന്നയിച്ച പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇടുക്കിയുടെ തലവേദനയായി തുടരുകയായിരുന്നു. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതുമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിരുന്നു. 1960 ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്‌നങ്ങളാണ് രണ്ടാമത്തേത് എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഒന്നും നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍ നീക്കം