ഭാര്യക്കും കുട്ടികള്‍ക്കും ചെലവിനു നല്‍കിയില്ല: വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്

0
19

മഞ്ചേരി: ഭാര്യക്കും മക്കള്‍ക്കും കോടതി വിധിച്ച ചെലവു സംഖ്യ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്യാന്‍ മലപ്പുറം കുടുംബ കോടതി വിധിച്ചു. മഞ്ചേരി എം എല്‍ എ റോഡില്‍ പനോല അബുബക്കറിന്റെ മകള്‍ നിഷാന (38) നല്‍കിയ പരാതിയിലാണ് ഭര്‍ത്താവ് പൂക്കോട്ടൂര്‍ വെള്ളൂര്‍ അത്താണിക്കല്‍ പുളിയക്കോടന്‍ അബ്ദുറഹ്മാന്‍ (41)നെതിരെ ജഡ്ജി രമേഷ് ബായിയുടെ ഉത്തരവ്.
2000 സെപ്തംബര്‍ 29നായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കോ കുട്ടികള്‍ക്കോ ചെലവിന് നല്‍കാത്തതിനെ തുടര്‍ന്ന് നിഷാന കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 18500 രൂപ ഭാര്യയുടെയും കുട്ടികളുടെയും ചെലവിനത്തിലേക്ക് നല്‍കാന്‍ കോടതി വിധിച്ചു. 2017 ഏപ്രില്‍ 18നായിരുന്നു ഈ വിധി.
എന്നാല്‍ ഈ വിധി അനുസരിക്കാനോ മക്കളുടെയും ഭാര്യയുടെയും സംരക്ഷണം ഏറ്റെടുക്കാനോ അബ്ദു റഹിമാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നിഷാന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 2015 ജനുവരി 20 മുതല്‍ 2018 ഒക്‌ടോബര്‍ 26 വരെയുള്ള കാലയളവിലെ ചെലവുസംഖ്യയായ 13,70,000 രൂപയും വിവാഹ സമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളുടെ ഇനത്തില്‍ 13,32,000 രൂപയും സ്ത്രീധന മായി നല്‍കിയ 40000 രൂപയും അടക്കം 27,42,000 രൂപ നല്‍കണമെന്ന ആവശ്യവുമായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കോടതി ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്താവ് അബ്ദുറഹിമാന്‍ ഏറെക്കാലമായി വിദേശത്താണ്. ഉത്തരവ് സംബന്ധിച്ച് പുക്കോട്ടൂര്‍ വില്ലേജ് ഓഫീസര്‍ക്കും മോങ്ങം സബ് രജിസ്ട്രാര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here