ഹൈക്കോടതിയുടെ അന്ത്യശാസനം: കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; നൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കി; യാത്രാക്ലേശം രൂക്ഷം

0
6

തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി. ഇന്ന് നൂറുകണക്കിന് സര്‍വ്വീസുകളാണ് സംസ്ഥാനത്തൊട്ടാകെ റദ്ദാക്കിയത്. റദ്ദാക്കിയതിലേറെയും ഓര്‍ഡിനറി സര്‍വ്വീസുകളാണെന്നത് യാത്രക്കാരെ ഏറെ ബാധിച്ചു.

കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് അധിക വരുമാനം നല്‍കി കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ആരും തയ്യാറായില്ല. പിഎസ് സി റാങ്ക് പട്ടികയിലുള്ള 250 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തൊട്ടാകെ 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ എത്രയും പെട്ടന്ന് ജോലിയില്‍ പ്രവേശിപ്പിച്ച് പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി എന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുക, അതിലൂടെ ഹൈക്കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ ഇളവ് തരപ്പെടുത്തുക എന്നൊരു പോംവഴി മാത്രമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ മുന്‍പിലുള്ളത്.

സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് അറുന്നൂറോളം സര്‍വ്വീസുകള്‍ ഒഴിവാക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി എംഡി രാവിലെത്തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസംവരെ ഓടിക്കൊണ്ടിരുന്നതിന്റെ നാലിലൊന്ന് സര്‍വ്വീസുകള്‍ മാത്രമാണ് ഇന്ന് ഓടാന്‍ സാധ്യതയെന്നും അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ 26ഉം എറണാകുളം ജില്ലയില്‍ 129ഉം, കോഴിക്കോട് പന്ത്രണ്ടും സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ 23 ഡിപ്പോകളിലായി 1063 എംപാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെടുന്നത്.

എറണാകുളം ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. 26 തിരു-ക്കൊച്ചി സര്‍വീസുകളില്‍ 22 എണ്ണത്തിലും എംപാനല്‍ ജീവനക്കാരാണ് ഡ്യൂട്ടി ചെയുന്നത്. ഇവരെ ഒഴിവാക്കിയതോടെ ഈ സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി.

തൃശൂരില്‍ 64 സര്‍വ്വീസുകളാണ് ആകെ മുടങ്ങിയത്. മാള ഡിപ്പോയില്‍ 14 സര്‍വ്വീസുകളും പുതുക്കാട് പതിനൊന്ന് സര്‍വ്വീസുകളും ചാലക്കുടിയില്‍ പതിമൂന്നും കൊടുങ്ങല്ലൂരില്‍ പതിനൊന്നും, ഗുരുവായൂരില്‍ ഏഴും, ഇരിങ്ങാലക്കുടയില്‍ ആറും തൃശൂരില്‍ രണ്ടും സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

മലബാറിലും വലിയരീതിയിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. കോഴിക്കോട് ജില്ലയില്‍ പന്ത്രണ്ട് സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ 25ഉം കണ്ണൂരില്‍ മൂന്ന് സര്‍വ്വീസുകളുമാണ് ഇതുവരെ മുടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here