വണ്ടിപ്പെരിയാര്‍ : പെരിയാര്‍ തീരദേശവാസികളുടെ പ്രധാന ജലസ്രോതസ്സായ പെരിയാര്‍ നദിയിലേക്ക് അറവുശാലകളിലെ മാലിന്യം ഒഴുക്കുന്നു. ചോറ്റുപാറ പെരിയാര്‍ കൈത്തൊട്ടിലൂടെയാണ് പെരിയാറിലേക്കു അറവുശാലയിലെ മാലിന്യം ഒഴുക്കിവിടുന്നത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന അഞ്ചോളം അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും രക്തവുമാണ് ദിവസവും പല സമയങ്ങളിലായി കൈ തോട്ടിലൂടെ ഒഴുക്കിവിടുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് അറവുമാലിന്യം ചാക്കുകളില്‍ പൊതിഞ്ഞ അവസ്ഥയില്‍ പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്രയൊക്കെ സംഭവങ്ങള്‍ നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കു്ന്നു. ഇതിനുമുന്‍പ് തന്നെ ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കടയില്‍ വെച്ചല്ലാതെ തന്നെ അറത്തു കൊണ്ടുവരണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ വ്യാപാരികള്‍ ഇതൊന്നും തന്നെ ചെയ്യാറില്ല .കടയില്‍ വച്ചുതന്നെ അറുക്കുകയും രക്തവും മറ്റ് അവശിഷ്ടങ്ങളും ചോറ്റുപാറ തോട്ടിലേക്ക് ഒഴുക്കി വിടുന്നതും പതിവാണ്. തീരദേശവാസികള്‍ കുടിവെള്ളത്തിനും കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ഏക ജലസ്രോതസ്സാണ് ഇതോടെ മലിനപ്പെടുന്നത്. വണ്ടിപ്പെരിയാര്‍ മുതല്‍ ചപ്പാത്ത് ഉപ്പുതറ വരെയുള്ള ആയിരത്തോളം കുടുംബങ്ങള്‍ ആണ് ഈ വെള്ളം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മലിന ജലം രോഗബാധയ്ക്കു കാരണണാകുമെന്നു ചൂണ്ടികാണിക്കപ്പെടുന്നു. ജലസ്രോതസുകളും നദി, കുളം എന്നിവയുടെ ശുചിത്വം സംരക്ഷിക്കണം എന്നുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് അധികൃതര്‍ മൗനം പാലിക്കുന്നത്.