അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായി

0
3
ഇറ്റ്‌ഫോക് നാടകോത്സവം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘടനം ചെയ്യുന്നു.

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. ജനുവരി 26 വരെയാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്.
ഇന്നലെ വൈകിട്ട് അഞ്ചിന് സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി തിയറ്ററില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ. കെ. ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത ചടങ്ങില്‍ അധ്യക്ഷയായി. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവല്‍ പുസ്തകം ഫെസ്റ്റിവല്‍ ഡയറക്ടര്‍ അരുന്ധതിനാഗിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ പുറത്തിറക്കുന്ന വാര്‍ത്താപത്രികയുടെ പ്രകാശനം മേയര്‍ അജിതവിജയന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ കെ. ആര്‍. ശിവദാസന്‍ നായര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ അക്കാദമിയുടെ 2019 ലെ അമ്മന്നൂര്‍ പുരസ്‌കാരം നാടക പ്രവര്‍ത്തകന്‍ പ്രസന്നയ്ക്ക് മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി. കുമാരവര്‍മ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ എം.കെ റെയ്‌ന, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ഫ്രാന്‍സിസ് ടി. മാവേലിക്കര തുടങ്ങിയവര്‍ പങ്കെടുത്തു. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ആറു വേദികളിലായാണ് മേള അരങ്ങേറുക. മേളയിലെ ആദ്യ നാടകമായ രാസയ്യ ലോഹനാഥന്‍ സംവിധാനം ചെയ്ത ബിറ്റര്‍ നെക്ടര്‍ എന്ന നാടകം കെ. ടി. മുഹമ്മദ് റീജിയണല്‍ തിയറ്ററില്‍ അരങ്ങേറി.
ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക. വാട്ടര്‍ പപ്പറ്റ് ഷോ (വിയറ്റ്‌നാം), ദി വെല്‍ (ഇറാന്‍), ദി റിച്വല്‍ (ഇറ്റലി), ദി മെയ്ഡ്‌സ് (മലേഷ്യ), മിഡ്‌സമ്മര്‍ നൈറ്റ്‌സ് ഡ്രീം (ഇറാന്‍), ഡാര്‍ക്ക് തിങ്‌സ് (ന്യൂഡല്‍ഹി), പ്രൈവസി (ഹരിയാണ), കറുപ്പ് (പോണ്ടിച്ചേരി), അലി-ബിയോണ്ട് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്‌സൈറ്റി അറ്റ് പെനാല്‍റ്റി കിക്ക്, ശാകുന്തളം-എ ടേല്‍ ഓഫ് ഹണ്ട്, നൊണ (കേരളം) എന്നിവയാണ് മറ്റു നാടകങ്ങള്‍. നാടകാവതരണങ്ങള്‍ക്കൊപ്പം സംവാദ സദസുകളും സെമിനാറുകളും മേളയുടെ ഭാഗമായി അരങ്ങേറും.

 

LEAVE A REPLY

Please enter your comment!
Please enter your name here