അടിമാലി: 1988 ഡിസംബര്‍ ഏഴ് കീരിത്തോട് പുളിമൂട്ടില്‍ രാജന് എന്നും വേദനിക്കുന്ന ഓര്‍മയാണ്. അന്നാണ് തന്റെ ജീവിത ഗതി തകര്‍ത്ത ദുരന്തം സംഭവിച്ചത്. അന്നു മുതല്‍ 30 വര്‍ഷമായി ചലന ശേഷി നഷ്ടപ്പെട്ട് ഒരേ കിടപ്പാണ്. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ പി.ഡി.സിക്ക് പഠിക്കുന്ന സമയം. വൈകിട്ട് മുരിക്കാശ്ശേരി തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.റ്റി.എം.എസ് ബസ്സില്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ബസ് നിറയെ യാത്രക്കാര്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍.
സമയം 4.30 ഓടെ ബസ് ഉപ്പു തോട് ചാലിസിറ്റിക്ക് സമീപമുള്ള കുത്തിറക്കത്തിലെ വളവില്‍ നിയന്ത്രണം വിട്ട ് 300 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അപകടത്തില്‍ 8 പെണ്‍കുട്ടികളടക്കം 10 വിദ്യാര്‍ത്ഥികള്‍ മരിച്ചു.നിരവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിച്ചു. ഇതില്‍ സഹപാഠികളും ഉണ്ട്. രാജന് നട്ടെല്ലിനായിരുന്നു പരിക്ക് . തനിക്ക് ജീവിത്തില്‍ ഇനി നിവര്‍ന്നു നില്ക്കാനാവില്ലെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത്. അരയ്ക്കു താഴെ തളര്‍ന്നുപോയി. പര സഹായമില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയായി. തന്നോടൊപ്പം പഠിച്ചിരുന്ന തടിയമ്പാടു സ്വദേശിനി സുജാത തന്നെപ്പോലെ തളര്‍ന്ന് കിടക്കുന്നവിവരവും രാജന്‍ ഓര്‍ക്കുന്നു. അപകടത്തില്‍പ്പെട്ട ബസിന്റെ ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സമ്മാനിച്ച മറ്റൊരു ദുരന്തം. അപകടത്തിന് തലേന്ന് കാലാവധി തീര്‍ന്നതിനാല്‍ ക്ലെയിം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കി. ചികിത്സയ്ക്കും മറ്റുമായി എല്ലാവര്‍ക്കും വലിയ തുക ചെലവായി. പിന്നീട് 1993 ല്‍ കോടതി 1.5 ലക്ഷം രൂപ മാത്രം അനുവദിച്ച് കേസ് തീര്‍പ്പാക്കിയതായി രാജന്റെ പിതാവ് സഹദേവന്‍ പറഞ്ഞു. 30 വര്‍ഷത്തിനുള്ളില്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 60000 രൂപ അനുവദിച്ചതൊഴിച്ചാല്‍ മറ്റു സഹായങ്ങള്‍ എവിടെനിന്നും ലഭിച്ചില്ല.് അരയ്ക്കു താഴെ തളര്‍ന്ന രാജന് ഇപ്പോള്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ട്. സ്പര്‍ശനശേഷി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വേദന അറിയാത്ത അവസ്ഥയായതിനാല്‍ വൃക്കയ്ക്ക് പഴുപ്പ് ബാധിച്ചത് യഥാസമയം അറിയാത്തത് രോഗം ഗുരുതരമാക്കി. ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗൗരവം മനസിലായതെന്നു പിതാവ് പറയുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലപ്രദമായിട്ടില്ല. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തുന്ന പിതാവ് സഹദേവന് ഭാര്യ കൂടി രോഗിയായതോടെ ജീവിതം കഷ്ടപ്പാടിലാണ്. 20 വര്‍ഷമായി സന്ധിവാതം ബാധിച്ച ഭാര്യയ്ക്കു ഇ്‌പ്പോള്‍ വീട്ടുപണിയും ചെയ്യാനാവുന്നില്ല.
ഭാര്യയുടെയും, മകന്റെയും ദൈനംദിന കാര്യങ്ങള്‍ നടത്തിയ ശേഷം സഹദേവന് കൂലിപ്പണിക്കുപോകാന്‍. ഇരുവര്‍ക്കുമായി പ്രതിമാസം 40,000 ത്തോളം രൂപ മരുന്നുകള്‍ക്കുള്‍പ്പെടെ ചെലവു വരുരും. രാജനെ കോളേജില്‍ പഠിപ്പിച്ച ചില അദ്ധ്യാപകരുടെയും, സഹപാഠികളുടെയും സഹായ ഹസ്തങ്ങളാണ് ഇതുവരെയുള്ള ആശ്വാസം. സഹായത്തിനു സംസ്ഥാന സര്‍ക്കാരിനു അപേകേഷ നല്കി കാരുണ്യം തേടി കാത്തിരിക്കുകയാണ് കുടുംബം.