കാത്തിരിപ്പിനു വിരാമം; മണലി പാലം യാഥാര്‍ത്ഥ്യമാകുന്നു

0
13

സുനില്‍ നായര്‍
നെടുമങ്ങാട് : മണലിയില്‍ പാലം വരുന്നു. പഞ്ചായത്തിലെ പ്രധാന ആദിവാസി മേഖലയായ മണലിയില്‍ ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ടു ഗതാഗത യോഗ്യമായ പുതിയ പാലം യാഥാര്‍ഥ്യമാകുന്നു. 2.10 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച പുതിയ പാലത്തിനു നബാര്‍ഡ് ഫണ്ടില്‍ നിന്നും 1.68 കോടി രൂപയും എം.എല്‍.എ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത് .ജലസേചന വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതികള്‍ ലഭ്യമാക്കി ടെണ്ടര്‍ നടപടികളിലേക്ക് പോകുകയാണ്. മണലി ജനതയ്ക്ക് ഗതാഗത യോഗ്യമായ പാലം എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. 25 വര്‍ഷം മുന്‍പ് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടുത്തെ പാലം ഒലിച്ചു പോയിരുന്നു. പാലം ഇല്ലാതെ വന്നതോടെ നദി മുറിച്ചുകടക്കുന്നതിനിടയില്‍ നിരവധി പേര്‍ നദിയില്‍ മുങ്ങി മരിച്ചിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ കമ്പും തടികളും ഉപയോഗിച്ച് താത്കാലിക നടപ്പാലം ഒരുക്കിയിരുന്നു. കാലങ്ങള്‍ കഴിഞ്ഞു താത്കാലിക പാലം കൂടി തകര്‍ന്നതോടെ സഞ്ചരിക്കാന്‍ കിലോമീറ്റര്‍ താണ്ടേണ്ട അവസ്ഥയായി. പിന്നീട് ചെറിയ വാഹനങ്ങള്‍ കടന്നു പോകാനുള്ള ഇരുമ്പ് പാലം നിര്‍മ്മിച്ചുവെങ്കിലും അതും ഇപ്പോള്‍ അപകടാവസ്ഥയില്‍ ആണ്. ഇരുമ്പ് പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം കൂടി നിരോധിച്ചതോടെ ഇവിടത്തുകാരുടെ യാത്ര വീണ്ടും ചുറ്റിക്കറങ്ങേണ്ട അവസ്ഥയായി.നാളുകളായി ഇവിടുത്തെ നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരമായാണ് ഇപ്പോള്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. ഈ പാലം പൂര്‍ത്തിയാകുന്നതോടെ പാലോട് ഭാഗത്തു നിന്നും കിലോമീറ്ററുകള്‍ ലാഭിച്ചു പൊന്‍മുടിയില്‍ എത്താന്‍ കഴിയും. കൂടാതെ ഇത് വഴി പുതിയ ബസ് സര്‍വീസുകള്‍ തുടങ്ങാനും സാധിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആദിവാസി ജനതയുടെ വലിയൊരു സ്വപ്‌നം ഇവിടെ സാക്ഷാത്ക്കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here