ദേശീയ പൗരത്വ നിയമ ഭേദഗതിയിൽനിന്നു സംസ്ഥാനങ്ങൾക്കു പിൻമാറാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാംലീല മൈതാനിയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
പൗരത്വ നിയമ ഭേദഗതിയിൽനിന്നു സംസ്ഥാനങ്ങൾക്കു പിൻമാറാൻ കഴിയില്ല. മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാൻ ബാധ്യസ്ഥരാണ്. അവർക്കു നിയമത്തിൽനിന്നു പിൻമാറാൻ കഴിയുമോ എന്ന് സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോടു ചോദിച്ചു നോക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ പരാമർശം.
പൗരത്വ നിയമ ഭേദഗതിയോ എൻആർസിയോ ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കില്ല. കോണ്ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ വ്യത്യാസമുണ്ട്. പൗരത്വ ദേഭഗതി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനുംവേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ ഉൗന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തി. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ആരുടെയും മതം ചോദിച്ചില്ല. അവരുടെ രാഷ്ട്രീയം ചോദിച്ചില്ല. ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങൾ ഇന്ത്യയെ വെറുക്കരുത്. എന്നെ വെറുത്തോളൂ, പക്ഷേ പാവങ്ങളുടെ വീടുകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും തീവെക്കരുത്. പാവം ഡ്രൈവർമാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പോലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.
ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസാക്കി. ജനവിധിയാണു പാർലമെൻറിൽ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പാർലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവർക്കൊപ്പമാണ് താൻ. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ സർക്കാർ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്യ്രം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി ചൂണ്ടിക്കാട്ടി.