ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാർമാ പ്ലാന്റിലുണ്ടായ വാതകച്ചോർച്ചയിൽ രണ്ടു തൊഴിലാളികൾ മരിച്ചു. നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സൈനോർ ലൈഫ് സയൻസസ് എന്ന ഫാർമ കമ്പനിയുടെ പ്ലാന്റിൽ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് വാതക ചോർച്ചയുണ്ടായത്. ബെൻസിമിഡാസോൾ വാതകമാണ് ഫാക്ടറിയിൽനിന്ന് ചോർന്നത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. വാതകം മറ്റൊരിടത്തേക്കും പടർന്നിട്ടില്ലെന്നും വർവാഡ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയ് കുമാർ പറഞ്ഞു.
മേയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ 12 പേർ മരിച്ചിരുന്നു. സ്റ്റൈറീൻ വാതകമായിരുന്നു ഫാക്ടറിയിൽ നിന്ന് ചോർന്നത്.