തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്പ് ടോപ്പും ബാങ്ക് രേഖകളും കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം അന്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഇതിനു പുറമെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു.
ഇന്ന് ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ഡപ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഫ്ളാറ്റിലെ സന്ദർശകരുടെ പട്ടികയടക്കം ഇവർ പരിശോധിച്ചു. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയർ ടേക്കറുടെയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തിരുന്നു. അതേസമയം സ്വപ്ന സുരേഷിനെ ഇതുവരെയും പിടികൂടാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. സ്വപ്ന ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിൽ സ്വപ്നയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. ചില ഉന്നതരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവിൽ പോയിരിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.