എറണാകുളം : ജില്ലയിലെ ഉറവിടമറിയാത്ത രോഗികളുടെ കോവിഡ് രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. നിലവിൽ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് ഇനി കണ്ടെത്താൻ ഉള്ളത്.
ജനറൽ ആശുപത്രിയിലെ അവസ്ഥ ആശങ്കജനകമല്ലെന്നും അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമെന്നും കളക്ടർ പറഞ്ഞു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പകരം ആരോഗ്യ പ്രവർത്തകർ അടുത്ത ദിവസം മുതൽ ആശുപത്രിയിൽ പ്രവർത്തിക്കും.
ജില്ലയിൽ ശരാശരി 950-1200നും ഇടയിൽ സാമ്പിളുകൾ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കളമശേരി മെഡിക്കൽ കോളേജിൽ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളിൽ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ വിമാനത്താവളത്തിൽ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജൻ ടെസ്റ്റുകളും നടത്തുന്നുണ്ട്. ജില്ലയിലെ കൺടൈൻമെൻറ് സോണുകളിലും ആന്റിജൻ പരിശോധന ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു ആർ. ടി. പി. സി. ആർ ഉപകരണം കൂടി വരും ദിവസങ്ങളിൽ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയിലെ 12 സർക്കാർ ആശുപത്രികളിൽ ആന്റിജൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ആന്റിജൻ പരിശോധന തുടങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ രോഗ സാധ്യത ഉള്ള പ്രദേശങ്ങളിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടെയും പരിശോധന വരും ദിവസങ്ങളിൽ നടത്തും. എറണാകുളം മാർക്കറ്റിൽ രോഗ സാധ്യത ഉള്ളവരുടെ പരിശോധന പൂർത്തിയാക്കി. ചെല്ലാനം, ആലുവ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ കർശനമായ അടച്ചിടൽ നടപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിന്റെ ഭാഗമായി ബി ദി ചെയിൻ ബ്രേക്കർ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ക്യാമ്പയിൻ നടത്തും. രോഗ ലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും മറ്റുള്ളവരുമായി ഇടപെടരുതെന്നും കളക്ടർ പറഞ്ഞു. രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമായൊ ടെലി മെഡിസിൻ സംവിധാനവുമായോ ഇ -സഞ്ജീവനിയുമായോ ബന്ധപ്പെടണം.
ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ സിയാൽ കൺവെൻഷൻ സെന്റർ പൂർണ സജ്ജമായിട്ടുണ്ട്. അഡ്ലക്സ് കേന്ദ്രത്തിൽ നിലവിൽ 130 പേരാണ് ചികിത്സയിൽ ഉള്ളത്. അവിടെ 200 രോഗികൾ ആകുമ്പോൾ സിയാൽ സെന്റർ പ്രവർത്തനമാരംഭിക്കും.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി നിർമാണം പൂർത്തിയാക്കിയ സിയാൽ കൺവെൻഷൻ സെന്ററിലെ പ്രവർത്തനങ്ങൾ കളക്ടർ നേരിട്ടെത്തി വിലയിരുത്തി. സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി എന്നിവരും കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here