പ്രസിഡന്റ് ഉള്‍പ്പെടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്കു പുറമെയാണു പുതിയ പട്ടിക. അമേരിക്കയില്‍ പരിശോധനയ്ക്കു പോയ സോണിയാ ഗാന്ധി മടങ്ങിയെത്തിയ ശേഷം കെ.വി. തോമസ് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും കൂടി നിയമിക്കുന്നതോടെ ജംബോ കമ്മിറ്റി വീണ്ടും വലുതാകും.
പുതിയ പട്ടികയില്‍ പി.കെ. ജയലക്ഷ്മിയെയും ദീപ്തി മേരി വര്‍ഗീസിനെയും കൂടി ജനറല്‍ സെക്രട്ടറിമാരാക്കിയെങ്കിലും ആകെയുള്ള 44 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നു പേര് മാത്രമാണു വനിതകള്‍. ഉപാധ്യക്ഷന്മാരില് ഒരാള്‍ മാത്രമാണു വനിത. 96 സെക്രട്ടറിമാരില്‍ വെറും ഒമ്പതു വനിതകളേയുള്ളൂ.
ബെന്നി ബഹനാന്, എം.കെ. രാഘവന്, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, ടി.എന്‍. പ്രതാപന്, വി.കെ. ശ്രീകണ്ഠന്, രമ്യ ഹരിദാസ് അടക്കമുള്ള എംപിമാരെ ഒഴിവാക്കിയെങ്കിലും എട്ട് എംപിമാരെ എക്സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ.കെ. ആന്റണി, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, കെ. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്, ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് നിര്‍വാഹക സമിതിയിലെ അംഗങ്ങളായ എംപിമാര്‍.
നേരത്തെ തയാറാക്കിയ നിര്‍വാഹക സമിതിയില്‍ നിന്നു 28 പേരെ വെട്ടിയ ശേഷമാണ് 175 അംഗ പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണിലാണു കെപിസിസി ആദ്യം ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിനു നല്‍കിയത്. ഇതിന്മേല് എംപിമാര്‍ സ്വന്തം നിലയ്ക്കും കൂട്ടായും ഏതാനും പേരെ കൂട്ടിച്ചേര്‍ത്തിരുന്നു.
ജനറല്‍ സെക്രട്ടറിമാര്‍ അടക്കം ഭാരവാഹികളില്‍ വനിതാ പ്രാതിനിധ്യവും സംവരണ തത്വങ്ങളും സമുദായ സന്തുലിതാവസ്ഥയും കൂടുതല്‍ ഉറപ്പാക്കണമെന്നും ജംബോ പട്ടികയിലെ എണ്ണം കുറയ്ക്കണമെന്നും നിര്‍ദേശിച്ചു നേരത്തെ രണ്ടു തവണ കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. ജംബോ കമ്മിറ്റി പാടില്ലെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ തുടക്കം മുതലുള്ള നിലപാടു തള്ളിയാണു പുതിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷ സോണിയയുടെയും കേരളത്തിന്റെ ചുമതലൊഴിഞ്ഞ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെയും അംഗീകാരത്തോടെയാണു പുതിയ ജംബോ പട്ടിക എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയത്. തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തതിനാലാണു തിടുക്കത്തില്‍ വലിയ പട്ടികയ്ക്കു അനുമതി നല്‍കിയതെന്നു ഹൈക്കമാന്‍ഡ് വിശദീകരിച്ചു.